
തൃശൂര്‍: മുട്ടിൽ മരം മുറികേസിലെ പ്രതി ആന്‍റോ അഗസ്റ്റിനെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ആന്റോ പുറത്തുവിട്ട ഫോട്ടോയ്ക്ക് മറുപടിയുമായാണ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്. താൻ പ്രസംഗിക്കുന്ന വേദിയിൽ ആന്റോ ഉണ്ടായിരുന്ന ഫോട്ടോ പുറത്തുവിടുകയായിരുന്നു ശോഭാ സുരേന്ദ്രൻ. തൃശൂരിൽ വാർതത്താസമ്മേളനം നടത്തിയാണ് ശോഭാ സുരേന്ദ്രൻ ചിത്രങ്ങൾ പുറത്തുവിട്ടത്.
ആന്റോ അന്ന് പിസി തോമസിന്റെ പാർട്ടിയുടെ നേതാവായിരുന്നു. ദീന ദയാൽ എന്ന പാർട്ടിയുടെ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിക്കൊപ്പമാണ് ആന്റോയുടെ വീട്ടിൽ പോയത്. മൂന്നുനാലു വീടുകളിൽ ഗൃഹസമ്പർക്കം നടത്തുന്നതിനിടെയാണ് ആ വീട്ടിലും പോയത്. പിസി തോമസിന്റെ പാർട്ടിയിലൂടെ ബിജെപിയിലേക്ക് ആന്റോ കയറിക്കൂടി. ആന്റോയുടെ ഗുണ്ടായിസം ഫോട്ടോഗ്രാഫർക്ക് നേരെ ഉണ്ടായാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബാങ്ക് ഓഫ് ബറോഡയെ തട്ടിച്ച കേസിൽ ആൻ്റോ അഗസ്റ്റിൻ ജയിലിലായിരുന്നു. തനിക്കെതിരെ ക്രൈം നന്ദകുമാർ പുറത്തുവിട്ട ഓഡിയോ വ്യാജമായിരുന്നു. ഈ വ്യാജ ഓഡിയോ നിർമിച്ചവർ ജയിലിലാണ്. മുൻ മന്ത്രി മഞ്ഞളാം കുഴി അലിയെ 18 കോടി പറ്റിച്ചുവെന്നും മാംഗോ ഫോൺ ഇടപാടിൽ ആൻ്റോ വൻ തട്ടിപ്പ് നടത്തിയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
നേരത്തെ, തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ ആന്‍റോ അഗസ്റ്റിനാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. തിരൂർ സതീഷിനെ ഇറക്കാൻ ആന്‍റോ ഗൂഢാലോചന നടത്തി. തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും ശോഭ വെല്ലുവിളിച്ചു. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. ആന്‍റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
പൊന്നാനി പീഡനക്കേസ് കെട്ടിച്ചമച്ചതാണമെന്നും ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ 10 ലക്ഷം രൂപ നൽകിയെന്ന് ശോഭ ആരോപിച്ചു. ഞാൻ ആന്റോക്കിട്ട പേര് മരംകൊത്തി എന്നാണ്. ആന്‍റോയുടെ കൂട്ടുകാരനായ കാർവാർ എംഎൽഎ പരപ്പന അഗ്രഹാര ജയിലിൽ കിടക്കുകയാണിപ്പോള്‍. സതീഷിനെ ഇറക്കിയതിൽ ആന്റോ ഗൂഢാലോചന നടത്തി. നിലവാരം വിട്ട കളിയുമായി ആന്റോ മുന്നോട്ടു പോകരുത്. എങ്ങനെയാണോ ദിവ്യ നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് അതുപോലെ ശോഭ സുരേന്ദ്രനെ ആത്മഹത്യയിലേക്ക് നയിക്കാൻ വേണ്ടി സ്വന്തം ചാനലിനെ ഉപയോഗിച്ചെന്ന് കുറ്റപ്പെടുത്തിയ ശോഭ, ആന്‍റോ അഗസ്റ്റിനെതിരെ ക്രിമിനൽ കേസ് നൽകുമെന്നും പറഞ്ഞു. ബിജെപി പ്രവേശനം ആവശ്യപ്പെട്ട് ആന്‍റോ അഗസ്റ്റിന്‍ സമീപിച്ചിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.
തിരൂർ സതീശന്‍ പുറത്ത് വിട്ട ഫോട്ടോ വ്യാജമാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു. സതീഷിന്‍റെ വീടല്ല തന്‍റെ ചേച്ചിയുടെ വീടാണ് ഫോട്ടോയിൽ കാണുന്നത്. ഒന്നര- രണ്ട് വർഷം മുമ്പുള്ള ഫോട്ടോയാണ് മാധ്യമങ്ങൾക്ക് മുന്നിൽ സതീഷ് കൊണ്ടുവന്നത്. സതീഷിന്‍റെ വീട്ടിൽ ഇതുവരെ പോയിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam