'പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതാണ്': ശോഭാ സുരേന്ദ്രന്‍

By Web TeamFirst Published Oct 9, 2021, 10:32 AM IST
Highlights

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നു. 

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ (Sobha Surendran) . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി (BJP) നേതാവിന്‍റെ പ്രതികരണം. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്ന് ശോഭ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. 

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നു. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല.  ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ  അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന്  തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ  ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ടെന്നും ശോഭ ഓര്‍മ്മിപ്പിക്കുന്നു.

ശോഭ സുരേന്ദ്രന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ  അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന്  തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ  ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം. എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതാണ്.

അതേ സമയം ശോഭാ സുരേന്ദ്രനെ ദേശീയ നിർവാഹക സമിതിയിൽ നിന്ന് മാറ്റിയതിനെക്കുറിച്ച് ബിജെപി  അഖിലേന്ത്യ  പ്രസിഡൻ്റിനോട് ചോദിക്കണമെന്ന് വി മുരളീധരന്റെ പ്രതികരണം. ശോഭാ സുരേന്ദ്രൻ ഇപ്പോഴും പാർട്ടി ഭാരവാഹിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള എണ്‍പത് അംഗ നിര്‍വാഹക സമിതിയാണ് ബിജെപി ദേശീയ അധ്യക്ഷൻ  ജെപി നദ്ദ ഇന്ന് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് വി മുരളീധരനും കുമ്മനം രാജശേഖരനും മാത്രമേ സമിതിയിലെ സ്ഥിരം അംഗങ്ങളായുള്ളൂ. നേരത്തെ   ഉണ്ടായിരുന്ന ഒ രാജഗോപാല്‍, ശോഭാ സുരേന്ദ്രൻ അല്‍ഫോൻസ് കണ്ണന്താനം എന്നിവരെ  ഒഴിവാക്കി. നേതൃമാറ്റം ആവശ്യപ്പെട്ടിരുന്ന കൃഷണദാസ്, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങള്‍ക്ക് കടുത്ത ആഘാതമാണ് പുനസംഘടനയിലൂടെ ഉണ്ടായത്.

click me!