
കോഴിക്കോട്: കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ കേരളത്തിന്റെ ഭരണകൂടം ശ്രമിക്കരുതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. കാസർകോട് മൈം വിവാദത്തിന്റെ ആവർത്തനമായി ഇത് മാറാൻ പാടില്ല. രാജ്യദ്രോഹികൾ പറയുന്നത് കുട്ടികളുടെ മസ്തിഷ്കത്തിൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സ്വർണപ്പാളി വിവാദത്തിൽ സിബി അന്വേഷണം വേണമെന്ന് ശോഭ സുരേന്ദ്രൻ ആവർത്തിച്ചു. പിണറായി വിജയന്റെ അന്വേഷണത്തിൽ തൃപ്തിയില്ല. കടകംപള്ളി സുരേന്ദ്രൻ നാലുതവണ ഘടകം മറിഞ്ഞാലും പിണറായി അറിയാതെ കളവു നടക്കില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ മാത്രം അറസ്റ്റ് ചെയ്തത് കൊണ്ട് കാര്യമില്ല. ഔസേപ്പച്ചനും ഫക്രുദീൻ അലിയും പോലുള്ള കൂടുതൽ പ്രമുഖർ ബിജെപി വേദികളിൽ എത്തുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, പള്ളുരുത്തി ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി വിദ്യാർത്ഥിനിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തി. വിദ്യാർത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് പിതാവ് ആവർത്തിച്ചു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മതേതര വസ്ത്രങ്ങൾ അനുവദനീയമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്, എൻറെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ എന്നും പിതാവ് ചോദിച്ചു. അതുപോലെ, കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നു എന്നും നിയമനടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ പിതാവിൻറെ അഭിഭാഷകൻ വ്യക്തമാക്കി.
വിഷയത്തിൽ സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് ഇന്ന് രാവിലെ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി നന്ദി അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചു. സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. `സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി. സ്‌കൂളിലെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥിനി വന്നാൽ തുടരാം. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട്. കുട്ടി സ്കൂളിൽ നിന്ന് ടിസി വാങ്ങാൻ തീരുമാനിച്ച കാര്യം അറിയില്ല. കോടതിയെയും സർക്കാരിനെയും ബഹുമാനിക്കുന്നു. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെ'- സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു.
ഹിജാബ് വിവാദത്തിൽ സ്കൂൾ മാനേജ്മെൻറിനെതിരെ കടുത്ത വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും വി ശിവൻകുട്ടി വിമർശിച്ചു. പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്നും കുട്ടിയെ സ്കൂൾ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, പാലക്കാട്ടെ 14 കാരൻറെ ആത്മഹത്യയിൽ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിഡിഇയുടെ അന്വേഷണ റിപ്പോർട്ട് തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam