
പാലക്കാട്: മലമ്പുഴയിൽ സിപിഎം നേതാവ് ഷാജഹാൻ കൊലപ്പെടുത്തിയ കേസിൽ ബിജെപി ബൂത്ത് ഭാരവാഹി ഉൾപ്പെടെ നാലു പേർ അറസ്റ്റിലായി. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാർഥൻ, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാർഥ്, ആവാസ് എന്നീ പ്രതികൾക്ക് എതിരെ, കൊലയാളികൾക്ക് ആയുധം കൈമാറി, ഗൂഢലോചനക്കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ജിനേഷ്, ബിജു എന്നിവർ പ്രതികൾക്ക് ഒളിച്ചുകഴിയാൻ സഹായം ചെയ്തു, തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്ന് തുടങ്ങിയ കുറ്റങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു. അറസ്റ്റിലായ പ്രതികളിൽ ജിനേഷ് ബിജെപിയുടെ ചേമ്പന ബൂത്ത് ഭാരവാഹി ആണ്.
ആവാസിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ കോടതിയിൽ പരാതി നൽകിയിരുന്നു.ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ആവാസിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് രാത്രി വൈകി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആവാസിനൊപ്പം കാണാതായെന്ന് ബന്ധുക്കൾ ആരോപിക്കുന്ന ജയരാജിനെക്കുറിച്ച് പൊലീസ് മൗനം പാലിക്കുകയാണ്. നിലവിൽ ആകെ പന്ത്രണ്ട് പേരെയാണ് ഷാജഹാൻ വധക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കസ്റ്റഡിയിലെടുത്ത നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ പൊലീസ് ഒറ്റയ്ക്കും കൂട്ടമായും ചോദ്യംചെയ്യുന്നത് തുടരുകയാണ്.
കൊലപാതകത്തിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നും, പുറത്തു നിന്നും സഹായം കിട്ടിയിട്ടുണ്ടെന്നുമാണ് കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയത്. ഒന്നാംപ്രതി നവീനുമായുള്ള തെളിവെടുപ്പ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കൊലപാതകം നടന്നാൽ കുന്നങ്കാട്ടേക്ക് പ്രതിയെ എത്തിച്ചാൽ നാട്ടുകാരുടെ പ്രതികരണം പ്രവചനാതീതമാകും എന്നതാണ് തെളിവെടുപ്പ് വൈകാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ റിമാൻഡിലുളള നാല് പ്രതികൾക്കായി അന്വേഷണ സംഘം നാളെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam