
ബെംഗളൂരു: മലയാളികൾക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി ശോഭ കരന്തലജെ. കർണ്ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്ന് പറഞ്ഞ അവർ, വാഹനങ്ങൾ പരിശോധിക്കണമെന്നും അനുയായികളോട് ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ളവരുടെ ഉദ്ദേശം വ്യക്തമല്ലെന്നാണ് കുറ്റപ്പെടുത്തൽ. കർണാടകത്തിൽ മലയാളികളുടെ എണ്ണം കൂടുന്നത് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് വന്നവർ മംഗളൂരുവിൽ എന്താണ് ചെയ്തതെന്ന് കണ്ടതാണെന്നും അവർ പറഞ്ഞു.
"കൊറോണ വൈറസിന്റെ പേരിൽ മാത്രം കേരളത്തിൽ നിന്ന് വരുന്നവരെ പരിശോധിച്ചാൽ പോര. ആരൊക്കെയാണ് വരുന്നത്? ആരാണ് ഇവരെ പറഞ്ഞുവിടുന്നത്? എന്തിനാണ് ഇവർ വരുന്നത്? ഇത്രയധികം വാഹനങ്ങൾ ഇങ്ങോട്ട് എന്തിന് വരുന്നു? വേറെ ഉദ്ദേശങ്ങൾ ഇവർക്കുണ്ടോ? കേരളത്തിൽ നിന്ന് വന്നവർ മംഗളൂരുവിൽ ചെയ്തത് എന്താണെന്നു കണ്ടതാണ്. എല്ലാം പരിശോധിക്കണം. ഇത് ചിക്മഗളൂരു ജില്ലാ കളക്ടറെ ഉൾപ്പെടെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ബസുകളും പരിശോധിക്കണം," എന്നും അവർ പറഞ്ഞു.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചെന്ന ശോഭയുടെ ട്വീറ്റ് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മതസ്പർദ്ധ വളർത്തുന്നതാണ് എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തിരുന്നു.
ഓച്ചിറയിൽ ചായവില്പന നടത്തുന്ന പൊന്നപ്പൻ എന്നയാളെ ഒരു സമുദായം പൂർണമായി ബഹിഷ്‌കരിച്ചതായി ശോഭ പിന്നീട് ന്റെ ട്വിറ്ററിൽ കുറിച്ചിരുന്നു. പൗരത്വനിയമത്തെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ എഴുതിയതിനെ തുടർന്ന് ബഹിഷ്കരണം ഏർപ്പെടുത്തിയെന്നാണ് ആരോപണം. ഇതിനെതിരെ കേസെടുക്കാൻ കേരളാ പൊലീസ് തയ്യാറായോയെന്നും ശോഭ ട്വീറ്റിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam