പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു: കെ. സുരേന്ദ്രൻ

By Web TeamFirst Published Jan 21, 2022, 5:10 PM IST
Highlights

സിപിഎം ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി സമ്മേളനങ്ങൾ മാറ്റിവെക്കുന്നതിന് പകരം തറ രാഷ്ട്രീയം കളിക്കുകയാണെന്ന് കെ സുരേന്ദ്രന്‍.

കോഴിക്കോട്: സിപിഎം സമ്മേളനങ്ങൾ (CPM Conferences) നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ (Covid Protocol)  നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran). പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ കാസർഗോഡ് കലക്ടർക്ക് മൂന്നു മണിക്കൂറിനിടെ പിൻവലിക്കേണ്ടി വന്നതിന് പിന്നിൽ ആരോഗ്യമന്ത്രിയുടെ ഇടപെടലാണ്. സിപിഎമ്മിന്റെ സമ്മേളനം വിജയിപ്പിക്കാൻ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവുമെന്നും സുരേന്ദ്രന്‍ പ്രസ്താവനയിൽ പറഞ്ഞു. 

ഭരണകക്ഷിയായ സിപിഎം ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി സമ്മേളനങ്ങൾ മാറ്റിവെക്കുന്നതിന് പകരം തറ രാഷ്ട്രീയം കളിക്കുകയാണ്. മറ്റ് രാഷ്ട്രീയ പാർട്ടികളെല്ലാം പൊതുപരിപാടികൾ മാറ്റിവെച്ചപ്പോൾ നാടിന്റെ രക്ഷയേക്കാൾ ഞങ്ങൾക്ക് വലുത് പാർട്ടി സമ്മേളനങ്ങളാണെന്നാണ് സിപിഎം പറയുന്നത്. ടെസ്റ്റ് പൊസിറ്റിവ് നിരക്ക് 40 ശതമാനം കടന്നിട്ടും സിപിഎമ്മിന് സമ്മേളനം നടത്താനുള്ള അവസരം ഒരുക്കുന്ന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്- സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 

മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളടങ്ങിയ നൂറുകണക്കിന് പേർ മൂന്ന് ദിവസം ശീതികരിച്ച ഹാളിൽ സമ്മേളനങ്ങളിൽ പങ്കെടുത്തതു കൊണ്ടാണ് തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടായത്. ആരോഗ്യമേഖല പൂർണമായും അവതാളത്തിലായിരിക്കുകയാണ്. മരുന്നും മറ്റ് അവശ്യ സാധനങ്ങളും സർക്കാർ ആശുപത്രികളിലില്ല. വേലി തന്നെ വിളവ് തിന്നുമ്പോൾ ക്വോറന്റയിൻ എന്നത് കേരളത്തിൽ അപ്രസക്തമായിരിക്കുകയാണ്. മൂന്നാം തരംഗത്തെ നേരിടുന്നതിൽ മുമ്പത്തെ പോലെ സർക്കാർ സമ്പൂർണ്ണ പരാജയമായിരിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

click me!