Covid Kerala : തിരുവനന്തപുരത്ത് കർശനനിയന്ത്രണം; ബി കാറ്റഗറി നിയന്ത്രങ്ങളിൽ കളക്ടറുടെ ഉത്തരവ്

By Web TeamFirst Published Jan 21, 2022, 5:04 PM IST
Highlights

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 10 ശതമാനത്തിന് മുകളിൽ കൊവിഡ് രോഗികൾ നിലവിലുള്ളതിനാൽ തിരുവനന്തപുരം ജില്ല ബി കാറ്റഗറിയിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കിയത്.

തിരുവനന്തപുരം: കൊവിഡ് (Covid) അടിസ്ഥാനത്തിൽ ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി. ജില്ലയിൽ എല്ലാ തരത്തിലുമുള്ള സാമൂഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ ഒത്തുചേരലുകളും നിരോധിച്ചു. പൊതുയോഗങ്ങൾക്കോ, ചടങ്ങുകൾക്കോ ഇതിനകം നൽകിയിട്ടുള്ള അനുമതികൾ റദ്ദാക്കി. വിവാഹ മരണാനന്തരചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ.മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായി അടച്ചിടാനും കളക്ടർ ഉത്തരവിട്ടു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 10 ശതമാനത്തിന് മുകളിൽ കൊവിഡ് രോഗികൾ നിലവിലുള്ളതിനാൽ തിരുവനന്തപുരം ജില്ല ബി കാറ്റഗറിയിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കിയത്. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുചടങ്ങുകൾക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കി. പൊതുചടങ്ങുകൾക്കോ യോഗങ്ങൾക്കോ ഏതെങ്കിലും അധികാരി അനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കുന്നതായും ഉത്തരവിൽ പറയുന്നു.

വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. ആരാധനാലയങ്ങളിലെ പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും ഓൺലൈനായി നടത്തണം. മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായും അടച്ചിടണം. ഒൻപത് വരെയുള്ള ക്ലാസുകൾ ഓൺലൈനായും 10 മുതൽ 12 വരെയുള്ള ക്ലാസുകൾ ഓഫ്‌ലൈനായും നടത്താവുന്നതാണ്. ബഡ്‌സ് സ്‌കൂളുകൾക്കും തെറാപ്പികളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്‌പെഷൽ സ്‌കൂളുകൾക്കും ഓഫ്‌ലൈൻ ക്ലാസുകൾ നടത്താം. എന്നാൽ ഇവിടങ്ങളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ നിർദേശിക്കുന്നു. ജനുവരി 23, 30 തിയതികളിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി.

tags
click me!