
തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിയിൽ കടുത്ത അമർഷം. പാർട്ടിയെ വെട്ടിലാക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. വിവാദങ്ങളിൽ ഇന്ന് പ്രതികരിക്കാൻ സുരേഷ് ഗോപിയും കെ സുരേന്ദ്രനും തയ്യാറായില്ല.
ഇന്നലെ മാധ്യമങ്ങളെ അധിക്ഷേപിക്കുകയും തള്ളിമാറ്റുകയും ചെയ്ത സുരേഷ് ഗോപിയുടെ ഇന്നത്തെ യാത്ര മാധ്യമങ്ങള്‍ക്ക് നേരെ മൊബൈല്‍ ഉയര്‍ത്തി പിടിച്ചായികുന്നു. സുരേഷ് ഗോപി തന്‍റെ ഫോൺ ക്യാമറയിൽ മാധ്യമപ്രവർത്തകരെ ഷൂട്ട് ചെയ്ത്. തൃശൂരിൽ സുരേഷ് ഗോപി വിരിയിച്ച താമരയിലൂടെ സംസ്ഥാനത്താകെ നേട്ടമുണ്ടാക്കാനാകുമെന്നായിരുന്നു ബിജെപി കണക്ക് കൂട്ടൽ. പക്ഷെ കേരളത്തിലാദ്യമായി ലോക്സഭയിൽ ജയിച്ച ബിജെപി എംപി പിന്നീട് പാർട്ടിയെ നിരന്തരം വെട്ടിലാക്കുകയാണ്.
മലയാള സിനിമ മേഖലയെ പിടിച്ചുലക്കുന്ന മീടു വിവാദത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം ബിജെപിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു. മുകേഷിൻ്റെ രാജിക്കായി ബിജെപി സമരം കടുപ്പിക്കുമ്പോഴാണ് പാർട്ടി എം പി മുകേഷിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കാൻ കിട്ടിയ മികച്ച സമയത്ത് തനി സിനിമാക്കാരനായി പാർട്ടിയെ കുഴപ്പിച്ചുവെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തൽ. സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്ന കേന്ദ്ര നേതൃത്വം എംപിയെ നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. ഇന്നലെ എംപിയെ തള്ളി കെ സുരേന്ദ്രൻ ഇന്ന് പ്രതികരിക്കാതെ ഒഴിഞ്ഞു.
പാർട്ടി അനുമതി ഇല്ലെങ്കിലും അടുത്ത മാസം ആറിന് അഭിനയിക്കാൻ പോകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തിൽ ദേശീയ നേതൃത്വത്തിന് നേരത്തെ അതൃപ്തിയുണ്ട്. ഡബിൾ റോളിന് പാർട്ടി അനുമതി ഉണ്ടാകാനിടയില്ല. സുരേഷ് ഗോപിയുടെ കാര്യത്തിൽ ബിജെപി നേതൃത്വം കൈക്കുള്ളന്ന തീരുമാനത്തിനായി കാത്തിരിക്കുന്നു കേരള ഘടകം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam