'ഹാജര്‍ ഉറപ്പ്, ഉദ്യോഗസ്ഥരെയടക്കം സമരത്തിനിറക്കാൻ ശ്രമം'; ഗവർണർക്ക് വേണ്ടി ബിജെപി, എൽഡ‍ിഎഫിനെതിരെ ഹൈക്കോടതിയിൽ

By Web TeamFirst Published Nov 14, 2022, 5:18 PM IST
Highlights

സമരത്തിനിറങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഹർജിയിലൂടെ ആവശ്യപ്പെടുന്നത്

കൊച്ചി: എൽ ഡി എഫ് പ്രഖ്യാപിച്ചിട്ടുള്ള രാജ്ഭവൻ മാർച്ചിനെതിരെ ബി ജെ പി ഹൈക്കോടതിയെ സമീപിച്ചു. ഹാജര്‍ ഉറപ്പു നല്‍കി ഉദ്യോസ്ഥരെയടക്കം പലരെയും സമരത്തിനിറക്കാൻ ശ്രമമെന്ന് ചൂണ്ടികാട്ടിയാണ് ബി ജെ പി ഹൈക്കോടതിയെ സമീപിച്ചത്. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ഹർജിക്കാരൻ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയിൽ പറയുന്നു. ഹാജര്‍ ഉറപ്പു നല്‍കിയാണ് പലരെയും സമരത്തിനിറക്കുന്നതെന്നും സമരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്നും സുരേന്ദ്രന്‍റെ ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമരത്തിനിറങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നാളെ രാജ്ഭവന് മുന്നിൽ ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനാണ് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ തീരുമാനം. ഗവർണർ നടത്തുന്നത് വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ടാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്. സർവകലാശാലകളുടെ മികവ് തകർക്കുന്നതാണ് ഗവർണറുടെ നീക്കമെന്നും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ചൂണ്ടികാട്ടിയിരുന്നു. കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നത്. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് നാളത്തെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക. രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിനൊപ്പം ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധവും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട്‌ ഇടപെടുന്നതിന്‌ സംസ്ഥാന സര്‍ക്കാരുകളുടേയും സര്‍വ്വകലാശാലകളുടേയും അധികാരം തടസം സൃഷ്‌ടിക്കുന്നുണ്ട്. ഇതിനെ മറികടക്കുന്നതിന്‌ സംഘപരിവാര്‍ കണ്ടെത്തിയ വഴി ഗവര്‍ണമാരെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത്‌ ഇടപെടുക എന്നതാണെന്നാണ് സി പി എം ആരോപണം.

കുഫോസ് വിസി നിയമനം റദ്ദാക്കല്‍, ഹൈക്കോടതി ഉത്തരവില്‍ ഗവര്‍ണര്‍ക്കും വിമര്‍ശനം

click me!