
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സമീപനത്തിൽ പ്രശ്നത്തിന്‍റെ കാരണമറിയാതെ പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി ജെന്‍റിൽമാനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ബിജെപി മാധ്യമപ്രവർത്തകരെ അടക്കം ബഹുമാനിക്കുന്ന പാർട്ടിയാണ്. സുരേഷ് ഗോപിയുടെ പ്രതികരണത്തിന്‍റെ ബാക്ക് ഗ്രൗണ്ട് അറിയാതെ തനിക്ക് പ്രതികരിക്കാനാവില്ല. വിഷയം മനസ്സിലാക്കിയിട്ടില്ലെന്നും ആരാണ് പ്രകോപനം ഉണ്ടാക്കുന്നതെന്ന് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. ഒബിസി റിസർവേഷൻ മതാടിസ്ഥാനത്തിലുള്ള സംവരണമാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന വികാരം ഈഴവ വിഭാഗത്തിനുണ്ട്. സംവരണം പിൻവാതിലിലൂടെ കയ്യടക്കുന്നതിനെ ബിജെപിയും എതിർക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ക്രൈസ്തവ സഭകളുടെ സ്വത്തിനെക്കുറിച്ചുള്ള ലേഖനം തെറ്റെന്ന് കണ്ട് ഓര്‍ഗനൈസര്‍ പിന്‍വലിച്ചത്. രാജ്യത്ത് ഭൂമി കൈവശം വയ്ക്കുന്നത് തെറ്റല്ല. തട്ടിയെടുക്കുന്നതാണ് തെറ്റ്. ജബൽപൂരിൽ ആക്രമണത്തിന് ഇരയായ വൈദികര്‍ക്ക് നീതി ഉറപ്പാക്കും. വഖഫ് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഈ വിഷയങ്ങള്‍ വിവാദമാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപയുടെ സ്ഥാപക ദിനത്തിൽ തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസിൽ പതാക ഉയര്‍ത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
ബിജെപി സ്ഥാപക ദിനാഘോഷം
ബിജെപി സ്ഥാപക ദിനം ആഘോഷിച്ചു. പാര്‍ട്ടി സംസ്ഥാന കാര്യാലായത്തിൽ സംസ്ഥാൻ പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പതാക ഉയര്‍ത്തി. വികസിത കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ബിജെപി അധികാരത്തിലെത്തണം. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാൻ പ്രവര്‍ത്തകര്‍ അധ്വാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും താഴെ തട്ടുവരെ ബിജെപി ഹെല്‍പ് ഡെസ്ക് ആരംഭിക്കും. മുന്‍ കേന്ദ്രമന്ത്രിമാരായ ഒ.രാജ ഗോപാൽ ,വി.മുരളീധരൻ തുടങ്ങിയവര്‍ പങ്കെടുത്തു . കേണൽ എസ് ഡിന്നി, റിട്ട. മേജര്‍ ജനറൽ സി.എസ് നായര്‍ അടക്കമുള്ളവര്‍ക്ക് ചടങ്ങിൽ പാര്‍ട്ടി അംഗത്വം നൽകി.