
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ബദലായി എൻഡിഎ ഭരണമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ 70 വർഷമായി കേരളം ഭരിച്ച ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇവർ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ വീണ്ടും വോട്ട് ചോദിക്കുന്നത് നാണക്കേടാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി. അതിനാൽ തന്നെ സിപിഎമ്മിന് മൂന്നാം തവണ ഭരണമുണ്ടാകാനുള്ള സാധ്യത വട്ടപ്പൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും കൊള്ളക്കാരാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പുറത്ത് പരസ്പരം പോരടിക്കുമ്പോഴും ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും ഇവർ കൈകോർക്കുന്നു. കേരളത്തിൽ മാത്രമാണ് ഇവർ ശത്രുക്കളായി അഭിനയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ 11 വർഷമായി കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വികസന നേട്ടങ്ങൾ കേരളത്തിലും യാഥാർത്ഥ്യമാക്കാൻ എൻഡിഎയ്ക്ക് ഒരു അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് വെറുമൊരു തെരഞ്ഞെടുപ്പല്ല, മറിച്ച് കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ ബിജെപിയെ നയിക്കുന്ന രാജീവ് ചന്ദ്രശേഖർ ഇത്തവണ നേമം മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരരംഗത്തുണ്ട്. ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക കൂടി പുറത്തുവരുന്നതോടെ പ്രചാരണം കൂടുതൽ ശക്തമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam