
ദില്ലി: വഴങ്ങാതെ നിൽക്കുന്ന കേരളത്തെ വരുതിയിലാക്കാൻ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കരുക്കള്‍ നീക്കി ബിജെപി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പ് തന്നെ കൃത്യമായി പ്ലാനിംഗ് നടത്തി അക്കൗണ്ട് തുറക്കാനുള്ള ശ്രമങ്ങള്‍ പാർട്ടി തുടങ്ങി കഴിഞ്ഞു. വളരെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കൊണ്ട് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ ഞെട്ടിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ആദ്യ പടിയായി മണ്ഡലങ്ങളിൽ 3 വീതമുള്ള സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കാൻ തുടങ്ങിയിട്ടുണ്ട് എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
രാഹുല്‍ വീണ്ടും വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ആ സീറ്റ് സഖ്യ കക്ഷിയായ ബിഡിജെഎസില്‍ നിന്ന് ഏറ്റെടുക്കാൻ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. രാഹുലുമായി നേരിട്ട് അങ്കം കുറിച്ചാല്‍ അത് സംസ്ഥാനം മുഴുവൻ ഗുണകരമാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. മുതിര്‍ന്ന നേതാക്കളെ ആരെയെങ്കിലും തന്നെ വയനാട്ടില്‍ മത്സരിപ്പിച്ച് രംഗം കൊഴുപ്പിക്കാനുള്ള തന്ത്രങ്ങള്‍ തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പേരുകള്‍ വയനാട്ടില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അമേഠിയിൽ സ്മൃതി ഇറാനിയെ ഇറക്കിയുള്ള തന്ത്രം വിജയിച്ച സാഹചര്യത്തില്‍ ശോഭ സുരേന്ദ്രനെ വയനാട്ടില്‍ ഇറക്കിയുള്ള പോരിന് സാധ്യതയേറെയാണ്. ഒന്നും രണ്ടുമൊന്നുമല്ല, കുറഞ്ഞ് ആറ് സീറ്റിലെങ്കിലും ബിജെപിക്ക് വിജയ പ്രതീക്ഷയുണ്ട്. അതില്‍ തലസ്ഥാനമായ തിരുവനന്തപുരം ഉള്‍പ്പെടുന്നുണ്ട്. ഇതിനായി ദേശീയ നേതാക്കളെ വരെ തലസ്ഥാനത്ത് ഇറക്കാനാണ് ആലോചന.
എസ് ജയശങ്കറും നിർമ്മല സീതാരാമനും വരെ പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റിലുണ്ട്. കോഴിക്കോട് എം ടി രമേശിനും ശോഭാ സുരേന്ദ്രനുമാണ് സാധ്യത. കാസർകോട് പ്രകാശ് ബാബു, പികെ കൃഷ്ണദാസ്, രവീശ തന്ത്രി എന്നിവരാണ് പരിഗണനയിലുള്ളത്. കണ്ണൂരിൽ പ്രഫുൽ കൃഷ്ണൻ, കെ രഞ്ജിത്തും ലിസ്റ്റിലുള്ള പേരുകളാണ്. എറണാകുളത്ത് എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയെ രംഗത്തിറക്കി കളം ഒന്ന് ഉഷാറാക്കാനും പദ്ധതിയുണ്ട്. പത്തനംതിട്ടയിൽ പി സി ജോർജും ആലോചനയിലുണ്ട്.
ഇടുക്കി, മാവേലിക്കര, ആലപ്പുഴ എന്നിവ ബിഡിജെഎസിന് കൊടുക്കാനാണ് ആലോചന. ആലപ്പുഴയിൽ തുഷാറിനെ ഇറക്കിയേക്കും. ചാലക്കുടിയിൽ ജേക്കബ് തോമസാണ് പരിഗണനയിലുള്ളത്. ആറ്റിങ്ങൽ വി മുരളീധരനും തൃശ്ശൂർ സുരേഷ് ഗോപിയും ഉറപ്പിച്ച് കഴിഞ്ഞു. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് ഏറ്റവും വലിയ ലക്ഷ്യമാണ്. ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്ത് പോലും ഭരണം ഇല്ല എന്നുള്ളത് വലിയ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കിടയിലും പാര്‍ട്ടിക്ക് ക്ഷീണം തന്നെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam