
ദില്ലി: മായ കോട്നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരാൻ ബിജെപി നീക്കം. രാജ്യസഭാ സീറ്റടക്കം പാർട്ടി പരിഗണിക്കുന്നു. നരോദ കേസുകളിൽ കുറ്റവിമുക്തയാക്കപ്പെട്ടതോടെ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന് സംസ്ഥാന ബിജെപിയിൽ ആവശ്യം ശക്തമായത്. .ഗുജറാത്തിൽ നിന്ന് ഓഗസ്റ്റിൽ രാജ്യസഭയിലേക്ക് ഒഴിവു വരുന്നുണ്ട്. ഇതിലേക്ക് ഇവരെ പരിഗണിക്കണമെന്നാണ് ആവശ്യം.
2002ലെ ഗുജറാത്ത് കലാപക്കാലത്ത് നരോദാഗാമിൽ കൂട്ടക്കൊല നടത്തിയ കേസിൽ മായാ കോട്‍നാനി അടക്കം 68 പ്രതികളെയാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
ഗോദ്രയിൽ നടന്ന ട്രെയിൻ തീവപ്പിന് പിന്നാലെ തുടങ്ങിയ കലാപത്തിലെ പ്രധാനകേസുകളിലൊന്നിലാണ് എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടത്. അഹമ്മദാബാദിലെ നരോദാ ഗാമിൽ 11 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതാണ് കേസ്. കലാപകാലത്തെ കേസുകൾക്കായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസും അന്വേഷിച്ചത്. 2008ൽ അന്വേഷണം ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘം മായാ കോട്നാനി, ബജ്രംഗ് ദൾ നേതാവ് ബാബു ബജ്രംഗി, വിഎച്പി നേതാവ് ജയദീപ് പട്ടേൽ അങ്ങനെ ആകെ 86 പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു. നീണ്ട് 13 വർഷം നീണ്ട വിചാരണയ്ക്കിടെ ഇതിൽ 18 പേർ മരിച്ചു. ശേഷിച്ച പ്രതികളെയാണ് ഇന്ന് വെറുതെ വിട്ടത്.ഇതുവരെ 6 ജഡ്ജിമാരാണ് ഇക്കാലയളവിൽ കേസിൽ വാദം കേട്ടത്. കലാപം നടക്കുന്ന സ്ഥലത്ത് മായാ കോട്നാനി ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ അമിത് ഷാ 2017ൽ കോടതിയിലെത്തി സാക്ഷി പറഞ്ഞിരുന്നു. നേരത്തെ നരോദാ പാട്ടിയയിൽ 97 പേരെ കൂട്ടക്കൊല ചെയ്ത കേസിൽ മായാ കോട്നാനിയെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി കുറ്റവിമുക്തയാക്കി.കലാപകാലത്തെ 9 കേസുകളാണ് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷിച്ചത്. അതേസമയം കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് അന്വേഷിച്ച പല കേസുകളിലും സമീപകാലത്ത് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടിരുന്നു,
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam