മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേർത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ബിജെപി; അണിയറനീക്കം സജീവം

Published : Mar 20, 2023, 07:09 AM ISTUpdated : Mar 20, 2023, 07:10 AM IST
 മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേർത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ബിജെപി; അണിയറനീക്കം സജീവം

Synopsis

പുതുതായി രൂപീകരിക്കപ്പെടുന്ന പാർട്ടിയെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ മുന്നണിയുടെ ഭാഗമാക്കാനായുള്ള പ്രാഥമിക ചർച്ചകളിൽ ചില ക്രൈസ്തവ സഭ നേതാക്കളും പങ്കെടുത്തെന്നാണ് സൂചന. തലശേരി ബിഷപിന്റെ  ബിജെപി അനുകൂല പ്രസ്താവനയ്ക്ക് പ്രധാന്യം കൈവരുന്നത് ഈ പാർട്ടി രൂപീകരണ നീക്കത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്.

തിരുവനന്തപുരം: ഇടത് വലത് മുന്നണികളിൽ അതൃപ്തരായ മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേർത്ത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് ബിജെപി നീക്കം. പുതുതായി രൂപീകരിക്കപ്പെടുന്ന പാർട്ടിയെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ മുന്നണിയുടെ ഭാഗമാക്കാനായുള്ള പ്രാഥമിക ചർച്ചകളിൽ ചില ക്രൈസ്തവ സഭ നേതാക്കളും പങ്കെടുത്തെന്നാണ് സൂചന. തലശേരി ബിഷപിന്റെ  ബിജെപി അനുകൂല പ്രസ്താവനയ്ക്ക് പ്രധാന്യം കൈവരുന്നത് ഈ പാർട്ടി രൂപീകരണ നീക്കത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്.

റബർ വില സ്ഥിരതാ ഫണ്ട് സംസ്ഥാന സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ച് പാലായിലെ കെ.എം.മാണി പ്രതിമയ്ക്കു മുന്നിൽ സമരം നടത്തുന്ന യുഡിഎഫിലെ കേരള കോൺഗ്രസുകാർ. റബർ കർഷക കൺവൻഷനടക്കം വിളിച്ചു ചേർത്ത് എൽഡിഎഫിലെ ജോസ് കെ മാണിയുടെ കേരള കോൺഗ്രസും പേരിനുള്ള പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. എന്നാൽ റബർ വിലയിടിവിന് പരിഹാരം കാണാനുള്ള ഫലപ്രദമായ ഇടപെടലുകൾ ഇരുമുന്നണികളും അവിടങ്ങളിലെ കേരള കോൺഗ്രസുകളും നടത്തുന്നില്ലെന്ന വിമർശനം പരമ്പരാഗത റബർ കർഷകർക്കിടയിൽ ശക്തമാണ്. റബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിച്ചാൽ ബിജെപിക്ക് ഒരു എംപിയെ തരാം എന്ന തലശേരി ബിഷപ്പിന്റെ പ്രസ്താവന പ്രസക്തമാകുന്നതും ഇവിടെയാണ്. 

റബറടക്കം കാർഷിക വിഭവങ്ങളുടെ വിലയിടിവിൽ സംസ്ഥാനത്തെ മലയോര ക്രൈസ്തവ മേഖല അതൃപ്തിയിലാണ്. ഒപ്പം ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി ബിജെപി നടത്തുന്ന പ്രചാരണങ്ങളും ക്രൈസ്തവ സമൂഹത്തിൽ ചലനങ്ങളുണ്ടാക്കുന്നു. ഈ സാഹചര്യം പരമാവധി മുതലെടുത്ത് സംസ്ഥാനത്തെ ക്രൈസ്തവ വോട്ടുകളുടെ വലിയ പങ്ക് ബിജെപിക്ക് അനുകൂലമായി സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പാർട്ടിയാണ് അണിയറയിൽ ഒരുങ്ങുന്നത്. പതിനൊന്ന് വർഷം മുമ്പ് കോൺഗ്രസിൽ നിന്ന് രാജിവച്ച കാഞ്ഞിരപ്പള്ളി മുൻ എം എൽ എ ജോർജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കാനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നത്. ഇപ്പോൾ ഇടത് വലത് മുന്നണികളുടെ ഭാഗമായ മുൻ എം എൽ എ മാർ ഉൾപ്പെടെ ഇടുക്കി കേന്ദ്രീകരിച്ച് നടക്കുന്ന പ്രാഥമിക ചർച്ചകളുടെ ഭാഗമായി. 

പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടി രൂപീകരിച്ച് എൻഡിഎ മുന്നണിയുടെ ഭാഗമാക്കാനുള്ള നീക്കത്തിന് പിന്നിൽ ബി ജെ പി നേതൃത്വത്തിന്റെ ആശിർവാദവും ക്രൈസ്തവ സഭാ മേധാവികളിൽ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ടെന്നാണ് ചർച്ചകളുടെ ഭാഗമായ നേതാക്കളിൽ ചിലരിൽ നിന്ന് മനസിലാക്കുന്നത്. പുതിയ പാർട്ടി രൂപീകരണ നീക്കം ശരിയാണെന്ന് ജോർജ് ജെ മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. എന്നാൽ പുതിയ പാർട്ടി ബിജെപിയെ പിന്തുണയ്ക്കുമെന്ന വാദം അംഗീകരിക്കാൻ അദ്ദേഹം തയാറായില്ല. ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ ഗുണം ചെയ്യുന്ന രാഷ്ട്രീയ സഖ്യമാണ് ലക്ഷ്യമിടുന്നതെന്നാണ് ജോർജ് ജെ മാത്യു വിശദീകരിക്കുന്നത്. ബിജെപി നേതാക്കളാകട്ടെ പുതിയ പാർട്ടി രൂപീകരിച്ച് എൻഡിഎ മുന്നണി വിപുലമാക്കാനുള്ള നീക്കങ്ങൾ തുറന്നു സമ്മതിക്കുന്നില്ല. ഒന്നും തള്ളിക്കളയുന്നുമില്ല.

Read Also; തിരുവനന്തപുരത്ത് നടുറോഡിൽ ലൈംഗികാതിക്രമം, വിവരം അറിയിച്ചിട്ടും അനങ്ങാതെ പൊലീസ്, കേസെടുത്തത് 3ദിവസത്തിന് ശേഷം

PREV
Read more Articles on
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു