കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ഇഡി ഈ മാസം 22ന് ചോദ്യം ചെയ്യും

By Web TeamFirst Published Mar 3, 2021, 10:10 PM IST
Highlights

പണം പത്രത്തിന്റെ വരിസംഖ്യ ആണെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് നേരത്തെ വ്യക്തമാക്കിയത്. ഇതിന്റെ രേഖകൾ കൃത്യമായി ഹാജരാക്കാൻ ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞിട്ടില്ല

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എൻഫോസ്‌മെറ്റ് ചോദ്യം ചെയ്യും. ഈ മാസം 22ന് കൊച്ചിയിലെ ഇഡി ആസ്ഥാനത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. 2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യൽ.  കലൂരിലെ വിജയ ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽ പത്രത്തിനുള്ള അക്കൗണ്ടിൽ അഞ്ച് കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക പിന്നീട് ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടിൽ മാറ്റിയെന്നുമാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.  പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണമാണ് ഇതെന്നാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതി. ഈ പരാതിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇഡി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ പണം പത്രത്തിന്റെ വരിസംഖ്യ ആണെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് നേരത്തെ വ്യക്തമാക്കിയത്. ഇതിന്റെ രേഖകൾ കൃത്യമായി ഹാജരാക്കാൻ ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞിട്ടില്ല.

click me!