
തൃശൂര്‍ : തൃശൂര്‍ കൊട്ടേക്കാട് രണ്ട് ആഢംബര വാഹനങ്ങളുടെ മത്സരയോട്ടമാണ് ഒരാളുടെ ജീവൻ പൊലിയാനിടയായ അപകടമുണ്ടാക്കിയത്. കൊട്ടേക്കാട് സെന്‍ററില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ബിഎംഡബ്ല്യൂ കാറിനോട് മത്സരിച്ചെത്തിയ ഥാര്‍ ജീപ്പ് ടാക്സിയിലേക്ക് ഇടിച്ചുകയറിയത്. ഒരാൾ മരിച്ച അപകടത്തിൽ ഥാര്‍ ജീപ്പിന്‍റെ ഡ്രൈവര്‍ ഷെറിന്‍റെ അറസ്റ്റ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. ലൈസൻസ് റദ്ദാക്കാൻ നടപടിയും തുടങ്ങി. ഷെറിനൊപ്പം വാഹനത്തിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു. എന്നാൽ ഥാറിനൊപ്പം മത്സരിച്ചോടിയ ബിഎംഡബ്ല്യൂ കാര്‍ ഇന്നലെ നിർത്താതെ പോയിരുന്നു. കാര്‍ കണ്ടെത്താനുള്ള നീക്കം പൊലീസ് ഊർജിതപ്പെടുത്തുകയാണ്.
അറസ്റ്റിലായ ഥാര്‍ ജീപ്പിന്‍റെ ഡ്രൈവര്‍ ഷെറിന്‍ മദ്യ ലഹരിയിലാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. മനപൂര്‍വ്വമായ നരഹത്യ, മദ്യ ലഹരിയില്‍ അപകടകരമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഷെറിനെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. അപകടം നടന്നതിന് പിന്നാലെ ഥാറിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപെട്ടിരുന്നു അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവരും വൈകാതെ വലയിലാകുമെന്നുമാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
തൃശ്ശൂരിലെ മത്സരയോട്ടം: ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍, നരഹത്യക്ക് കേസ്
ഗുരുവായൂരില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന രവിശങ്കറും കുടുംബവുമാണ് വാഹനങ്ങളുടെ മത്സരയോട്ടത്തിന് ഇരയായത്. ഥാറും ബിഎംഡബ്ല്യൂ കാറും ചീറിപ്പാഞ്ഞ് വരുന്നത് കണ്ട് ടാക്സി വേഗത കുറച്ചെങ്കിലും നിയന്ത്രണം വിട്ട ഥാര്‍ ടാക്സി വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. മുന്‍സീറ്റിലിരുന്ന രവിശങ്കര്‍ ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഭാര്യ മായ, മകള്‍ ദിവ്യ, നാലുവയസ്സുകാരി ചെറുമകള്‍ ഗായത്രി, ടാക്സി ഡ്രൈവര്‍ രാജന്‍ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വാഹനങ്ങള്‍ക്ക് അമിതവേഗത, സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം; ഥാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു
തൃശ്ശൂര്‍: മത്സരയോട്ടം നടത്തി അപകടമുണ്ടായ സംഭവത്തില്‍ ഥാറിലുണ്ടായിരുന്ന രണ്ടു പേരെ തിരിച്ചറിഞ്ഞു. പൊങ്ങണങ്ങാട് സ്വദേശി ശ്രീരാഗ്,അന്തിക്കാട് സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്. പിടിയിലായ ഡ്രൈവർ ഷെറിനൊപ്പമുണ്ടായിരുന്നവരാണ് ഇരുവരും. അപകടത്തിന് പിന്നാലെ ഓടിപ്പോയ ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.