
കണ്ണൂർ : സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി പ്രസീദ അഴീക്കോട്. മാർച്ച് 7 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം ഹൊറിസോൺ ഹോട്ടലിൽ വച്ചാണ് പണം കൈമാറിയത്. ഒരു ടവ്വലിൽ പൊതിഞ്ഞ നിലയിൽ പണം കിടക്കയിൽ ഉണ്ടായിരുന്നു. ഇക്കാര്യം അന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കാശു വാങ്ങി താൻ ഈ കേസിൽ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങൾ വന്നതോടെയാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തി ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും പ്രസീദ വിശദീകരിച്ചു.
എൻഡിഎയുടെ സ്ഥാനാർത്ഥിയാകാൻ ജെആർപി നേതാവായിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്തും ബത്തേരിയിലും വെച്ച് സി കെ ജാനുവിന് പണം നൽകിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് നേരത്തെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ജെആർപി ട്രഷറർ പ്രസീത അഴീക്കോട് നേരത്തെ ഇക്കാര്യത്തിലെ തെളിവായി ഫോൺ സംഭാഷണങ്ങളും പുറത്തുവിട്ടിരുന്നു.
ബിജെപിയെ കുരുക്കിലാക്കിയ ആരോപണം
ബിജെപി നേതാക്കളുൾപ്പെട്ട ബത്തേരി കോഴക്കേസിൽ ബിജെപിയെ കുരിക്കിലാക്കി നേരത്തെ ചില ശബ്ദ രേഖകൾ പുറത്ത് വന്നിരുന്നു. ബത്തേരിയിൽ സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി ബിജെപി, സികെ ജാനുവിന് ലക്ഷങ്ങൾ നൽകിയെന്ന ജെ ആർ പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന കൂടുതൽ ശബ്ദ രേഖകളാണ് പ്രസീതയുടെ മൊബൈൽ ഫോണിൽ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
ബിജെപി നൽകിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസീതയും സി കെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണിത്. എന്താണ് സംസാരിച്ചതെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് വ്യക്തത നൽകിയിട്ടില്ല. കേസിൽ നിർണായക തെളിവാകും ഈ ശബ്ദ രേഖ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി കെ ജനുവിനെ എൻ ഡി എ സ്ഥാനാർത്ഥിയാക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിരുവനന്തപുരം, ബത്തേരി എന്നിവിടങ്ങളിൽ വെച്ച് ഈ തുക കൈമാറിയെന്ന് പ്രസീത അഴിക്കോടാണ് ആരോപണം ഉന്നയിച്ചത്. ബത്തേരിയിലെ ഹോംസ്റ്റയിൽ വെച്ച് പൂജാദ്രവ്യങ്ങൾ എന്ന വ്യാജേന പ്രശാന്ത് മണവേയിൽ 25 ലക്ഷം രൂപ കൈമാറിയെന്നും തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം കൈമാറിയെന്നും പ്രസീത ആരോപിക്കുന്നു.