
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങള്‍ ഇന്നും തുടരുന്നു. കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്റുണ്ടായി. ഇന്ന് പുലർച്ചെയുണ്ടായ ബേംബേറിൽ ഓഫീസിന്‍റെ ജനൽച്ചില്ലുകൾ തകര്‍ന്നു. കുറ്റ്യാടി സി ഐയും സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
കെഎസ്‍യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെയും ആക്രമണമുണ്ടായി. അനന്തകൃഷണന്‍റെ വീടിന് അക്രമികള്‍ നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിയുകയായിരുന്നു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു. അതേസമയം, കോഴിക്കോട് തിക്കോടിയിൽ സിപിഎം പ്രവർത്തകർ കൊലവിളി പ്രകടനം നടത്തി. കളിച്ചാൽ വീട്ടിൽക്കയറി കൊത്തിക്കീറുമെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യം. കൃപേഷിനെയും ശരത് ലാലിനെയും ഓർമ്മയില്ലെയെന്നും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്രം വിളിക്കുന്നുണ്ട്. ഇടുക്കി ഏലപ്പാറയിൽ യൂത്ത് കോൺഗ്രസുകാരെ വീട്ടിൽ കയറി തല്ലുമെന്നാണ് ഡിവൈഎഫ്ഐ നേതാവിന്‍റെ ഭീഷണി.
Also Read: യൂത്ത് കോൺഗ്രസുകാരെ വീട്ടിൽ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഭീഷണി മുഴക്കിയെന്ന് പരാതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam