മോൻസന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളും; പോക്സോ കേസിൽ മോന്‍സന്‍റെ പേഴ്സണൽ ക്യാമറമാനും അറസ്റ്റില്‍

By Web TeamFirst Published Oct 24, 2021, 1:32 PM IST
Highlights

വാഴക്കാലയിലെ മോൻസൻ്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. കലൂരിലെ മോന്‍സന്‍റെ വീട് പരിശോധിക്കുന്നത് തൊട്ടുമുമ്പാണ് ഇവ ഒളിപ്പിച്ചത്.

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ (Monson Mavunkal) കൈവശം തിമിംഗലത്തിന്റെ അസ്ഥികളുമെന്ന് സംശയം. എട്ടടി നീളമുള്ള എല്ലുകളാണ് വനംവകുപ്പ് കണ്ടെടുത്തത്. വാഴക്കാലയിലെ മോൻസൻ്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. കലൂരിലെ മോന്‍സന്‍റെ വീട് പരിശോധിക്കുന്നത് തൊട്ടുമുമ്പാണ് ഇവ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റിയത്. അതിനിടെ, പോക്സോ കേസിൽ (POCSO case) മോന്‍സന്‍റെ പേഴ്സണൽ ക്യാമറമാനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു. നോർത്ത് പോലീസ് റജിസ്റ്റർ ചെയേത കേസാണ് ക്രൈംബ്രാ‌ഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. 

പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. മോൻസൻ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിറകെ പെൺകുട്ടിയെ കാണാൻ മോൻസന്‍റെ ജീവനക്കാർ വീട്ടിലെത്തിയിരുന്നു. പോക്സോ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇവർ ശ്രമിച്ചതെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിലും ക്രൈംബ്രാ‌ഞ്ച് അന്വേഷണം നടത്തുന്നുണ്ട്. പെൺകുട്ടി മോൻസന്‍റെ വീട്ടിൽ താമസിച്ചതിന്‍റെ രേഖകളും ക്രൈംബ്രാ‌ഞ്ചിന് ലഭിച്ചിട്ടുണ്ട്.  

click me!