
പാലക്കാട് : ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്നതിനിടെ, മകന്‍റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് ദിവസങ്ങൾക്കകം ബാങ്ക് അക്കൗണ്ടിലെത്തിയത് 51 ലക്ഷം രൂപ.പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണ് സുമനസുകളുടെ സഹായപ്രവാഹം കിട്ടിയത്. ഇവരുടെ ദുരിതത്തെ കുറിച്ച് അധ്യാപികയിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടാണ് ആളുകൾ സഹായവുമായി എത്തിയത്.
സെറിബ്രൽ പാൾസി രോഗം ബാധിച്ച് തീർത്തും കിടപ്പിലായ 17 വയസുള്ള മകൻ ഉൾപ്പെടെ മൂന്നു മക്കളാണ് സുഭദ്രയ്ക്കുള്ളത്. പൊട്ടി പൊളിയാറായ ചിതലരിച്ച,പാള കൊണ്ട് ചോർച്ച അടച്ച പഴകിയ വീട്ടിലാണ് താമസം.
5 മാസം മുമ്പ് ഭർത്താവ് മരിച്ചതോടെ ജീവിതം തീർത്തും ദുരിതത്തിലായി. രോഗിയായ മകനൊപ്പം മറ്റ് രണ്ട് മക്കളെ കാവലിരുത്തിയാണ് സുഭദ്ര കൂലിപ്പണിയ്ക്ക് പോവുക.പണിക്ക് പോവാൻ പറ്റാതായതോടെ കുടുംബം മുഴു പട്ടിണിയിലായി.
മറ്റുവഴിയില്ലാതെ സുഭദ്ര 500 രൂപയ്ക്കായി വട്ടേനാട് സ്കൂളിലെ ഗിരിജ ടീച്ചറെ വിളിച്ചു. സുഭദ്രയ്ക്ക് ആവശ്യമായ പണം അയച്ചു കൊടുത്തതിനൊപ്പം ടീച്ചർ സുഭദ്രയുടെ ദുരിതത്തെ കുറിച്ച് ഫെസ് ബുക്കിൽ പോസ്റ്റിട്ടു.അങ്ങനെ ഒരു വഴിയുമില്ലാതെ നിന്ന സുഭദ്രയ്ക്ക് പല വഴികളിൽ നിന്ന് സഹായമെത്തി
ഈ പണം കൊണ്ട് പാതി വഴിയിൽ കിടക്കുന്ന സുഭദ്രയുടെ വീട് പണി പൂർത്തിയാക്കണം. മകൻ്റെ തുടർ ചികിത്സ നടത്തണം. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവരിൽ നിന്നെത്തിയ കൈത്താങ്ങിൻ്റെ കരുതലിൽ സുഭദ്ര ജീവിതത്തിൽ പുതിയ ചുവടുകൾ വെക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam