
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍ എ ജി നിയമോപദേശം നൽകിയിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. പണം നഷ്ടമായ നൂറുകണക്കിന് പേരാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. എൽഡിഎഫ് സർക്കാർ പ്രതികളെ സംരക്ഷിക്കുന്നു എന്നായിരുന്നു മുമ്പ് യുഡിഎഫിന്‍റെ ആരോപണം. സിപിഎം നേതാക്കൾ പ്രതികളാകുന്ന സാഹചര്യം ഒഴിവാക്കാനാണ് കേസ് എടുക്കാത്തത് എന്നായിരുന്നു ആക്ഷേപം. നിയമം ലംഘിച്ച് 130 കോടിയോളം രൂപയാണ് ബ്രഹ്മഗിരി അനധികൃതമായി പിരിച്ചെടുത്തത്. നിയമലംഘനത്തിൽ കേസെടുത്താൽ ബജറ്റിൽ പണം നൽകിയ സർക്കാരും പ്രതിസ്ഥാനത്താകും.
സാധാരണക്കാരില്‍ നിന്നും സഹകരണ ബാങ്കുകള്‍ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമായി 130 കോടിയോളം രൂപയാണ് സിപിഎം നേതാക്കള്‍ ബ്രഹ്മഗിരിയിലേക്കായി പിരിച്ചെടുത്തത്. കമ്പനി നടത്തിപ്പിലെ പിഴവ് മാത്രമാണ് ബ്രഹ്മഗിരിയില്‍ സംഭവിച്ചതെന്ന് പ്രചാരണം നടത്തിയെങ്കിലും വൻ ക്രമക്കേടുകള്‍ ബ്രഹ്മഗിരിയില്‍ നടന്നുവെന്ന് തെളിയിക്കുന്നതാണ് 2023ലെ ഓഡിറ്റ് റിപ്പോർട്ട്. ബ്രഹ്മഗിരിയിലെ ഇടപാടുകള്‍ പലതും സംശയാസ്പദമാണെന്ന് റിപ്പോർട്ടില്‍ പരാമർശമുണ്ട്. കൃത്യമായ രേഖകൾ പോലും ഇല്ലാതെയാണ് കോടികളുടെ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ച പണം പലിശയില്ലാതെ ബ്രഹ്മഗിരിയിലെ ആളുകൾക്ക് തന്നെ വായ്പയായും അഡ്വാൻസായും എടുത്തുവെന്നും ഓഡിറ്റ് സംഘം കണ്ടെത്തി. സർക്കാർ നൽകിയ ഫണ്ടുകൾ ഉപയോഗിച്ചതിലും കൃത്യതയില്ല. നിക്ഷേപകരുടെ തന്നെ വിവരങ്ങളില്‍ വലിയ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
വൻ തോതില്‍ ബ്രഹ്മഗിരിയിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും ചാക്കില്‍ കെട്ടിവരെ പണം കൊണ്ടുവന്നിട്ടുണ്ടെന്നും ബ്രഹ്മഗിരിയിലെ ജീവനക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. വെറും ചാരിറ്റബിള്‍ സൊസൈറ്റി മാത്രമായിരുന്നുവെന്നത് മറച്ച് വെച്ചാണ് സിപിഎം നേതാക്കള്‍ വൻതോതില്‍ പണം നിക്ഷേപിച്ചിരുന്നത്. ബാങ്ക് പോലെ പലിശക്ക് പണം നല്‍കിയ നടപടി നിയമവിരുദ്ധമാണെന്നം ഓഡിറ്റ് സംഘം സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ക്രമക്കേടുകല്‍ അക്കമിട്ട് നിരത്തിയതോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതില്‍ നിന്ന് ഓഡിറ്റ് സംഘത്തെ നേതാക്കള്‍ വിലക്കി. ബ്രഹ്മഗിരിയില്‍ നൂറ് കണക്കിന് പരാതി ലഭിച്ചിട്ടും പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ല. എജി നിയമോപദേശം നല്‍കിയിട്ടില്ലെന്നാണ് 3 വർഷമായുള്ള പൊലീസിന്‍റെ ന്യായം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam