ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: അന്വേഷണം ആവശ്യപ്പെട്ട് മേയർ, പൊലീസിൽ പരാതി നൽകും

By Web TeamFirst Published Feb 19, 2020, 10:06 AM IST
Highlights

കഴിഞ്ഞ വർഷം തീപിടിത്തം ഉണ്ടായപ്പോൾ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നുവെന്നും അവർ പറഞ്ഞു. സുരക്ഷ മുൻനിർത്തി പ്ലാന്റിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിക്കുമെന്നും സൗമിനി വ്യക്തമാക്കി

കൊച്ചി:  ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് മേയർ പറഞ്ഞു. പുതിയ മാലിന്യ പ്ലാന്റ് വരുന്നത് അട്ടിമറിക്കാൻ വേണ്ടി ആരെങ്കിലും മനപ്പൂർവം തീയിട്ടതാണോയെന്ന് സംശയിക്കുന്നുവെന്ന് മേയർ പറഞ്ഞു. കഴിഞ്ഞ വർഷം തീപിടിത്തം ഉണ്ടായപ്പോൾ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.

സുരക്ഷ മുൻനിർത്തി പ്ലാന്റിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിക്കുമെന്നും സൗമിനി വ്യക്തമാക്കി. മുൻപ് പല തവണ ക്യാമറകൾ കേടാക്കാനും ദൃശ്യങ്ങൾ മായ്ച്ചു കളയാനും ശ്രമം നടന്നു. പുതിയ പ്ലാന്റ് വരുക എന്നതാണ് ശാശ്വതമായ പരിഹാരമെന്നും മേയർ പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്നും പത്ത് ഫയർ എഞ്ചിനുകൾ എത്തിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

മൂന്നു ഫയർ എഞ്ചിനുകളും ആവശ്യമായ ഉദ്യോഗസ്ഥരും സ്ഥലത്ത് രാത്രി മുഴുവൻ ക്യംപ് ചെയ്യുന്നുണ്ടായിരുന്നു. തീ പൂർണമായും അണയാത്തതിനാൽ രാവിലെ കൂടുതൽ ഉദ്യോഗസ്ഥരെത്തി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്യുന്ന ജോലികൾ പുനരാരംഭിക്കും

click me!