
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakara by election) സിൽവർലൈൻ എൽഡിഎഫിനറെ മുഖ്യവിഷയമാണെങ്കിലും പ്രതിഷേധം ഭയന്ന് സംസ്ഥാനത്താകെ കല്ലിടലിന് അവധി നൽകി സർക്കാർ. കലാപവും ലഹളയുമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് കല്ലിടൽ നിർത്തിയത് സമ്മതിക്കുന്നു മന്ത്രി പി.രാജീവ്. തെരഞ്ഞെടുപ്പ് കാലത്ത് പെട്രോൾ വില കൂട്ടാത്ത മോദിയെ പോലെയാണ് മഞ്ഞക്കുറ്റി നിർത്തിവെച്ച പിണറായിയെന്നാണ് പ്രതിപക്ഷനേതാവിനറെ പരിഹാസം.
അതിവേഗപാതയുടെ പോസ്റ്റർ നിറച്ച് വികസനമാണ് തൃക്കാക്കരയിലെ ഇടതിൻറെ പ്രധാന പ്രചാരണ വിഷയം. എന്നാൽ തൃക്കാക്കര തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതൽ മഞ്ഞക്കുറ്റികൾ കാണാനേ ഇല്ല. എറണാകുളത്തെന്നല്ല, സംസ്ഥാനത്തൊരിടത്തും. സിൽവർലൈനിൽ പിന്നോട്ട് പോയില്ലെങ്കിലും ഇപ്പോൾ കുറ്റിയിട്ടാൽ ജനരോഷം ഉയർന്നാൽ തൃക്കാക്കരയിൽ തിരിച്ചടിക്കാനിടയുണ്ടെന്നാണ് ഇടത് മുന്നണി വിലയിരുത്തൽ. അതാണ് സിൽവർ ലൈൻ പ്രധാന വിഷയമായി ഉയർത്തിക്കാട്ടുമ്പോഴും കുറ്റിയിടലിനുള്ള അപ്രഖ്യാപിത അവധിക്ക് കാരണം.
തൃക്കാക്കര തോറ്റാൽ കെ റെയിൽ നിർത്തുമോ എന്ന് വരെ മുഖ്യമന്ത്രിയെ ചലഞ്ച് ചെയ്ത കോൺഗ്രസ് കുറ്റിക്കുള്ള അവധി ഉയർത്തി എൽഡിഎഫിനെ കടന്നാക്രമിക്കുന്നു. കുറ്റിയിട്ടാൽ മുമ്പില്ലാത്തവിധം പ്രതിഷേധം കടുപ്പിക്കാൻ പാർട്ടി അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. അതിവേഗപാതയെ ഇപ്പോൾ തടഞ്ഞുനിർത്തുന്നത് കേന്ദ്ര സർക്കാറെന്നാണ് ബിജെപി പ്രചാരണം.
കല്ലിടലിൽ അവധി ചർച്ചയാകുമ്പോഴും സാധ്യാത പഠനം നിർത്തിയെന്ന് കെ റെയിൽ സമ്മതിക്കുന്നില്ല. 190 കിലോമീറ്റര്‍ മാത്രമാണ് ഇതുവരെ സാധ്യതാപഠനം പൂര്‍ത്തിയായത്. ബാക്കിയുള്ളത് 340 കിമി. അതിലേറെയും തെക്കും എറണാകുളം ഉള്‍പ്പെടുന്ന മധ്യകേരളത്തിലും. വികസനം പറഞ്ഞ് മുഖ്യമന്ത്രി മറ്റന്നാള്‍ തൃക്കാക്കരയില്‍ ഇറങ്ങാനിരിക്കെയാണ് മഞ്ഞക്കുറ്റിക്കുള്ള താല്‍കാലിക റെഡ് സിഗ്നല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam