
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസിന്‍റെ ടെലിഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ ബി എസ് എൻ എൽ വിച്ഛേദിച്ചു. രാഹുൽ ഗാന്ധി എം പി സ്ഥാനത്ത് നിന്ന് അയോഗ്യനായതോടെയാണ് നടപടിയെന്ന് ബി എസ് എൻ എൽ അറിയിച്ചു. അയോഗ്യനാക്കിയുള്ള തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
അതേസമയം രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് എഴുതിയ കത്ത് വീടുകളിൽ വിതരണം ചെയ്ത് തുടങ്ങി. അഞ്ച് ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ് പ്രവർത്തകർ. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു നടക്കണമെന്ന് രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. കത്തിന് പിന്നാലെ രാഹുൽ വയനാട്ടിലേക്ക് എത്തുന്നുണ്ട്. ഈ മാസം 11 നാകും രാഹുൽ വയനാട്ടിലെത്തുക. അന്നേദിവസം വയനാട് മണ്ഡലത്തിൽ രാഹുലിന് വൻ സ്വീകരണം ഒരുക്കാനാണ് യു ഡി എഫ് തീരുമാനം.
പാർലമെന്‍റ് അംഗത്വത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ട ശേഷം ഇതാദ്യമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് എത്തുമ്പോൾ വമ്പിച്ച സ്വീകരമൊരുക്കാനാണ് കെ പി സി സിയുടെ തീരുമാനം. 'മോദി' പരാമർശത്തിൽ ശിക്ഷിക്കപ്പെട്ട് പാർലമെന്‍റ് അംഗത്വം അയോഗ്യനാക്കപ്പെട്ട ശേഷം ഏപ്രില്‍ 11 നാകും രാഹുൽ വയനാട്ടിൽ എത്തുക. അന്നേ ദിവസം വമ്പിച്ച റാലി സംഘടിപ്പിച്ചുകൊണ്ട് രാഹുലിനെ സ്വീകരിക്കാനാണ് കെ പി സി സി തീരുമാനിച്ചിട്ടുള്ളത്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ റാലിയിൽ പങ്കെടുക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ അറിയിച്ചിരുന്നു.