
പാലക്കാട്: പദ്മ പുരസ്കാരം (Padma Awards) നിരസിച്ച പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ (Buddhadeb Bhattacharjee) വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ (Sandee Varier). പദ്മ അവാർഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേബ് ഭട്ടാചാര്യയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സുകുമാർ അഴീക്കോടും പദ്മ അവാർഡ് തിരസ്കരിച്ചിട്ടുണ്ട്. പക്ഷേ ഭരണഘടന തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഒരു മുൻ മുഖ്യമന്ത്രി രാഷ്ട്രത്തെ അവഹേളിക്കുന്ന നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു. ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെയെന്നും അദ്ദേഹം തുറന്നടിച്ചു.
നേരത്തെ, പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു. എന്നാൽ, ബുദ്ധദേബ് ഭട്ടാചാര്യയെ വിളിച്ചിരുന്നു എന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. സുഖമില്ലാത്തതിനാൽ ഭാര്യയാണ് സംസാരിച്ചത്. പുരസ്ക്കാരത്തെക്കുറിച്ച് അറിയിച്ചിരുന്നു എന്നും അദ്ദേഹം പുരസ്കാരം നിരസിക്കുന്നതായി കുടുംബത്തിലെ ആരെങ്കിലും അറിയിച്ചിട്ടില്ല എന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഇന്നലെയാണ് കേന്ദ്രസർക്കാർ പദ്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്കാണ് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്കാണ് പദ്മഭൂഷൺ. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനും പദ്മഭൂഷൺ പ്രഖ്യാപിച്ചു.
വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മലയാളിയായ ഡോ. ശോശാമ്മ ഐപ്പിന് പത്മശ്രീ പുരസ്കാരം ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പാണ് പത്മശ്രീ നേടിയ മറ്റൊരു മലയാളി. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് പത്മശ്രീ ലഭിച്ച മറ്റുള്ളവർ. കെവി റാബിയ - സാമൂഹ്യ പ്രവർത്തനം, ചുണ്ടയിൽ ശങ്കരനാരായണൻ മേനോൻ - കായികം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam