
തിരുവനന്തപുരം: നിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെ ബസുടമകളുമായി ചർച്ച നടത്തി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോടൊപ്പം ഗതാഗതമന്ത്രി ആൻ്റണിരാജുവും പങ്കെടുത്തു. യാത്രാനിരക്കിൽ വർധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. എന്നാൽ എപ്പോൾ മുതൽ നിരക്ക് വർധന നടപ്പാക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പൊന്നുംനൽകിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ബസുടമകളുടെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം.
അതേസമയം 30-ന് ചേരുന്ന ഇടതുമുന്നണിയോഗത്തിൽ നിരക്ക് വർധന എന്ന ആവശ്യം ചർച്ച ചെയ്യുമെന്നും എൽഡിഎഫിൽ തീരുമാനമുണ്ടായാൽ പിന്നെ വൈകാതെ തന്നെ ഇക്കാര്യത്തിൽ ഉത്തരവിറങ്ങുമെന്നും നേരത്തെ ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചിരുന്നു. എന്നാൽ നിരക്ക് വർധന എത്രയെന്നതിലും എപ്പോൾ നടപ്പാക്കുമെന്നതിലും വ്യക്തത വേണം എന്നാണ് ബസുടമകളുടെ നിലപാട്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബസുടമകൾ തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. നാളെയും മറ്റന്നാളും 48 മണിക്കൂർ ദേശീയ പണിമുടക്കായതിനാൽ ബസ് സമരം പിൻവലിച്ചാലും ബസുകൾ ഓടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam