അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി: ആകാംക്ഷയോടെ രാഷ്ട്രീയ കേരളം

By Web TeamFirst Published Sep 21, 2019, 10:36 AM IST
Highlights

പന്ത്രണ്ട് മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താ സമ്മേളനം. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യത ഏറെയെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തൽ. 

ദില്ലി/ തിരുവനന്തപുരം: പാലായിലെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്ക് ഉള്ള ഉപതെരഞ്ഞടുപ്പിന് കൂടി കളമൊരുങ്ങുന്നു. പ്രതിനിധി ഇല്ലാതായി ആറ് മാസത്തിനകം തെരഞ്ഞടുപ്പ് നടപടികൾ പൂര്‍ത്തിയാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടം. ഇതനുസരിച്ച് ഒന്നരമാസത്തെ കാലാവധി കൂടി ബാക്കിയുണ്ടെങ്കിലും ഇന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിൽ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും കണക്ക് കൂട്ടുന്നത്. 

മഹാരാഷ്ട്ര ഹരിയാന തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾക്ക് ഒപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത എഴുപത്തഞ്ച് ശതമാനം ആണെന്നാണ്  സംസ്ഥാന തെരഞ്ഞെുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറയുന്നത്. 

വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം , മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് കേസിന്‍റെ നൂലാമാലകൾ നിലനിൽക്കുന്നുണ്ടെങ്കിലും മറ്റ് നാല് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള സാഹചര്യം ഇപ്പോൾ തന്നെ നിലവിലുണ്ട്. 

എംഎൽഎമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിൽ ഉപതെര‍ഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ്. പാലായിൽ കെഎം മാണിയുടെ മരണത്തോടെ ഒഴിവ് വന്ന സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ വലിയ വീറും വാശിയുമാണ് മുന്നണികൾ തമ്മിൽ ഉണ്ടായിരുന്നത്. രാഷ്ട്രീയ കേരളം മുഴുവൻ പാലായിൽ കേന്ദ്രീകരിക്കുന്ന അവസ്ഥ വരെ ഉണ്ടായി. 

അഞ്ച് മണ്ഡലങ്ങളിൽ കൂടി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ആയാൽ വലിയ രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാകും കേരളത്തിൽ സാഹചര്യം ഒരുങ്ങുക. പ്രത്യേകിച്ച് പ്രളയവും ശബരിമലയും അടക്കമുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തതലത്തിൽ കൂടിയാണ് തെരഞ്ഞെടുപ്പ് വരുന്നത്. സര്‍ക്കാര്‍ നേട്ടങ്ങൾ എടുത്ത് കാണിക്കാൻ ഇടത് മുന്നണിയും വീഴ്തകളും അഴിമതി ആരോപണങ്ങളും ഉയര്‍ത്തിക്കാട്ടി യുഡിഎഫും കളം പിടിക്കാൻ ബിജെപിയും ഇപ്പോഴെ തയ്യാറെടുത്ത് കഴിഞ്ഞു, 

click me!