
കണ്ണൂർ: കണ്ണൂർ ആറളം പഞ്ചായത്തിലെ ഭരണം നിശ്ചയിക്കുന്ന ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫ് അംഗം മരിച്ചതിനെ തുടർന്നുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇരു മുന്നണികളും വാശിയേറിയ പ്രചാരണമാണ് നടത്തിയത്
വീര്‍പ്പാട് വാര്‍ഡിലെ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനേഴ് വാർഡുള്ള പഞ്ചായത്തിൽ നിലവിൽ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളുണ്ട്. ആറ് മാസത്തെ പഞ്ചായത്ത് ഭരണ നേട്ടവും, സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങളുമാണ് എൽഡിഎഫിന്‍റെ ആയുധങ്ങൾ.
കഴിഞ്ഞ തവണ എട്ട് വോട്ടിന് കൈവിട്ട വാർഡിൽ രണ്ടും കൽപിച്ചാണ് യുഡിഎഫ് ഇറങ്ങുന്നത്. ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രൻ തന്നെയാണ് ഇത്തവണയും സ്ഥാനാർത്ഥി.
33 വോട്ടാണ് ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയത്. വോട്ട് വിഹിതം കൂട്ടി അടിത്തറ ബലപ്പെടുത്താനുള്ള ശ്രമത്തിലാണ് അവർ. 1185 വോട്ടർമാരുടെ വാർഡിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. ഈഴവ, ആദിവാസിവിഭാഗങ്ങളിലെ വോട്ട് ഏങ്ങോട്ട് പോകുമെന്നതും ഫലത്തെ സ്വാധീനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam