
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെ കേരള ഗവർണർ ആരിഫ് ഖാനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സലീം മടവൂർ. ലോക്‌താന്ത്രിക് യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റാണ് സലീം. ദേശീയ ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ ഉയർന്ന പ്രതിഷേധം വൻ വിവാദത്തിന് തിരികൊളുത്തിയ ഘട്ടത്തിലാണ് സലീം മടവൂർ വെല്ലുവിളിച്ചിരിക്കുന്നത്.
"ഗവർണർ സാർ, സിഎഎയുമായി ബന്ധപ്പെട്ട് വാദപ്രതിവാദത്തിനും സംസാരത്തിനും ഞാൻ തയ്യാറാണ്. താങ്കൾ സമയം അനുവദിക്കുകയാണെങ്കിൽ ഞാൻ എവിടെയും വരാൻ തയ്യാറാണ്. മാധ്യമപ്രവർത്തകരെ ഇത് റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണമെന്ന നിബന്ധന മാത്രമേ എനിക്കുള്ളൂ," അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ദേശീയ ചരിത്ര കോൺഗ്രസിൽ ഉണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇന്ന് ചീഫ് സെക്രട്ടറി ടോം ജോസിനെ വിളിച്ചുവരുത്തി ഗവർണർ ആരിഫ് ഖാൻ അതൃപ്തി അറിയിച്ചിരുന്നു. വൈകീട്ട് രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറി നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങി. ചരിത്ര കോൺഗ്രസിൽ പ്രതിഷേധക്കാർക്ക് കെകെ രാഗേഷ് എംപിയടക്കം പിന്തുണ കൊടുത്ത സംഭവത്തിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. പ്രതിഷേധത്തിന്റെ സാഹചര്യം കണക്കിലെടുത്ത് വേണ്ട രീതിയിൽ മുന്നൊരുക്കം നടത്തിയില്ലെന്ന പരാതിയാണ് ഗവർണർക്കുള്ളത്.
സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് ഗവർണർ റിപ്പോർട്ട് തേടിയിട്ടുണ്ട്. വിശദമായ കൂടിക്കാഴ്ചയാണ് രാജ്ഭവനിൽ ചീഫ് സെക്രട്ടറിയുമായി നടന്നത്. ചരിത്ര കോൺഗ്രസിൽ ഉണ്ടായ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് ഖാനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സിപിഎമ്മും കോൺഗ്രസും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam