തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന് കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലി (സിഎജി) ന്‍റെ ഓഫീസ്. വെടിക്കോപ്പുകളിൽ വൻ കുറവ് കണ്ടെത്തിയെന്നാണ് സിഎജിയുടെ കണ്ടെത്തൽ. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ഗുരുതരമായ കണ്ടെത്തൽ ഇതാണ്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വച്ചു. സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം എസ്എപിയിൽ നിന്ന് മാത്രം 25 റൈഫിളുകൾ കാണാനില്ല. സംസ്ഥാന പൊലീസിന്‍റെ ആയുധശേഖരത്തിൽ വൻ കുറവ് കണ്ടെത്തിയിട്ടുണ്ടെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ആയുധശേഖരം പരിശോധിക്കണമെന്നും സിഎജി ആവശ്യപ്പെടുന്നു.
രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള കോളിളക്കമുണ്ടാക്കുന്ന കണ്ടെത്താലാണ് സിഎജിയുടേത്. സംസ്ഥാന നിയമസഭയിൽ ഇന്ന് സമർപ്പിച്ച സിഎജി റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്.
സിഎജി റിപ്പോർട്ടിലെ ജനറൽ സോഷ്യൽ സെക്ടറിനെക്കുറിച്ചുള്ള ഭാഗത്തിൽ 23 മുതൽ 27 വരെയുള്ള പേജുകളിലാണ് ഈ കണ്ടെത്തലുള്ളത്. സംസ്ഥാനത്തെ സുരക്ഷാ സംവിധാനത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ കണ്ടെത്തൽ.
തൃശ്ശൂർ പൊലീസ് അക്കാദമിയിലെയും തിരുവനന്തപുരം എസ്‍എപി ക്യാമ്പിലെയും ആയുധങ്ങളിലും വെടിക്കോപ്പുകളിലുമാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്. ഇതിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:
ഇത് സംസ്ഥാനത്തിന്‍റെ സുരക്ഷയെത്തന്നെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായതിനാൽ സത്വര നടപടി ആവശ്യമാണെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. വിശദമായ അന്വേഷണം നടത്തി കാറ്ററിഡ്‍ജുകളോ റൈഫിളുകളോ എവിടെപ്പോയെന്ന് കണ്ടെത്തണം. ഇത് നഷ്ടമായതാണോ, ആണെങ്കിൽ എങ്ങനെയെന്ന് കണ്ടുപിടിക്കണം. പൊലീസിന്‍റെ ചീഫ് സ്റ്റോഴ്‍സുകളിലും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആയുധശേഖരങ്ങൾ ഉള്ളയിടങ്ങളിലെല്ലാം അന്വേഷണം നടത്തണം. ഉപയോഗിക്കാവുന്ന ആയുധങ്ങൾ കാണാതായ സ്ഥിതി സുരക്ഷാ സംവിധാനത്തെത്തന്നെ ഗുരുതരമായി ബാധിക്കുന്നതാണെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വെടിക്കോപ്പുകൾ കാണാതായതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് നേരത്തേ തന്നെ അറിയാമായിരുന്നുവെന്നും, ഇതിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്.
നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‍റയ്ക്ക് എതിരെത്തന്നെ രൂക്ഷമായ, ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. പൊലീസ് ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള തുക വകമാറ്റിയെന്നും കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നുമാണ് കണ്ടെത്തൽ. ഇത് പുറത്ത് വന്നതിന് പിന്നാലെയാണ് വെടിക്കോപ്പുകളിലെ വൻ കുറവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
Read more at: പൊലീസ് മേധാവിക്കെതിരെ സിഎജി റിപ്പോർട്ട്: ബെഹ്റ പണം വകമാറ്റി, കാറുകൾ വാങ്ങിയതിലും ക്രമക്കേട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam