
കോഴിക്കോട്: ആദിവാസി കോളനികളില്‍ ലഘുലേഖ വിതരണം ചെയ്തെന്ന കേസില്‍ കുറ്റപത്രം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധിപറയും. യുഎപിഎ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോഴിക്കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് മുന്‍പാകെയാണ് കേസുള്ളത്.
നാദാപുരത്തെ വിലങ്ങാട്, വായാട് ആദിവാസി കോളനികളില്‍ ലഘുലേഖ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് രൂപേഷിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തിയ മൂന്ന് കേസുകളാണ് രൂപേഷിനെതിരെയുള്ളത്. വിവിധ കേസുകളില്‍ വിചാരണതടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷ്.
മൂന്നര വര്‍ഷത്തെ വിചാരണ തടവിന് ശേഷം സിപിഐ മാവോയിസ്റ്റ് നേതാവും രൂപേഷിന്‍റെ ഭാര്യയുമായ ഷൈന നേരത്തെ ജയില്‍ മോചിതയായിരുന്നു. ജയിലുകള്‍ക്കുള്ളില്‍ വലിയ മാനസിക പീഡനം ഉണ്ടായെന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഷൈന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. നിയമപോരാട്ടവും രാഷ്ട്രീയ പ്രവര്‍ത്തനവും തുടരുമെന്നും ഷൈന പറഞ്ഞു.
കേരളത്തിലും തമിഴ്‌നാട്ടിലും പലയിടങ്ങളിലായി 17 കേസുകളാണ് ഷൈനയുടെ പേരിലുണ്ടായിരുന്നത്. ഈ 17 കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഷൈന പുറത്തിറങ്ങുന്നത്. 2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ കോയമ്പത്തൂര്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam