Dileep : ദിലീപിന് നിർണായക ദിനം; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്, ഹർജി ഇന്ന് പരി​ഗണിക്കും

By Web TeamFirst Published Apr 21, 2022, 12:31 AM IST
Highlights

ദിലീപ്  ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി നൽകിയിട്ടുള്ളത്.  സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നു ഹർജിയിൽ അന്വേഷണസംഘം പറയുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) ദിലീപിന്റെ (Dileep) ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് (Crime Branch) നൽകിയ ഹർജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ്  ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി നൽകിയിട്ടുള്ളത്.  സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നു ഹർജിയിൽ അന്വേഷണസംഘം പറയുന്നു.

നേരത്തെ ജിൻസൺ, വിപിൻലാൽ എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനു പീച്ചി പൊലീസും ബേക്കൽ പൊലീസും രജിസ്റ്റർ ചെയ്ത കേസുകൾ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ ലസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാൽ തുടർ അന്വേഷണത്തിൽ ദിലീപ് ജാമ്യം വ്യവസ്ഥ ലംഘിച്ചതിന്റ നിരവധി തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം ചൂണ്ടികാട്ടുന്നു.

നടിയെ ആക്രമിച്ച കേസിൽ 85 ദിവസം ദിലീപ് റിമാൻഡിൽ കഴിഞ്ഞിരുന്നു. ഹൈക്കോടതി ആണ് അന്ന് ഉപാധികളോടെ ജാമ്യം നൽകിയത്. അതേസമയം, നടിയെ ആക്രമിച്ച കേസിൻറെ വിസ്താരത്തിൽ സാക്ഷി മൊഴികൾ അട്ടിമറിച്ചതിൻറെ കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീസിൻറെ സഹോദരൻ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്നാണ് ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പഠിപ്പിക്കുന്നതാമ് സംഭാഷമത്തിലുള്ളത്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്താണ് ഗൂഢാലോചനയിൽ ദിലീപിനെതിരായ പ്രധാന തെളിവുകളിൽ ഒന്ന്. ഈ കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകൾ എങ്ങനെ മാറ്റിപ്പറയണമെന്നാണ് സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള ദിലീപിൻറെ സഹോദരൻ അനൂപിനെ പഠിപ്പിക്കുന്നത്. കേസിൽ ആദ്യഘട്ട കുറ്റപത്രം നൽകിയത് 2017 ഏപ്രിൽ 17 നായിരുന്നു. ഏപ്രിൽ 10 നാണ് ജയിലിൽ വെച്ച് സുനിൽ ദിലീപിന് കത്ത് എഴുതിയത്.  ഈ കത്ത് ദിലീപിന് കൈമാറാൻ സുനിയുടെ ആവശ്യപ്രകാരം വിഷണു ദിലീപിൻറെ വിട്ടിലെത്തിയിരുന്നു. പിന്നീട് ദിലിപിൻറെ മാനേജർ അപ്പുണിയെ കണ്ട് ഇക്കാര്യം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ എങ്ങനെ തിരുത്തണമെന്ന് സംഭാഷണത്തിലുണ്ട്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈൽ ഫോണിൽ ഇത് റെക്കോഡ് ചെയ്യുകയായിരുന്നു. അനൂപിൻറെ ഫോൺ പരിശോധനയിൽ ലഭിച്ച ഈ തെളിവ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടിക്ക് കൈമാറി. കേസിൽ അഭിഭാഷകൻ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിൻറെ തെളിവായാണ് ഓഡിയോ കൈമാറിയത്. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ സഹോദരി ഭർത്താവിനെതിരായ മാധ്യമവാർത്തകൾക്കുള്ള വിലക്ക് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നു. കേസിലെ എതിർ കക്ഷിയായ ഒരു സ്വകാര്യ ചാനലിന് മാത്രമാണ് വാർത്ത പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.

click me!