
ആലപ്പുഴ: ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആലപ്പുഴ തോട്ടപ്പള്ളിയില്‍ സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 20 ല്‍ അധികം നേതാക്കൾക്ക് എതിരെ കേസ്. അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്. കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിൽ ആണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ പങ്കെടുത്തത്.
കരിമണൽ കൊണ്ടുപോകുന്നതിന് എതിരെ സമരസമിതി പ്രതിഷേധം ശക്തമാക്കുന്നതിനിടെ സർക്കാരിനെ പ്രതിരോധത്തിലാക്കി സിപിഐയും രംഗത്തെത്തിയിരുന്നു. പൊഴിമുറിച്ചുള്ള മണൽ നീക്കം ആശാസ്ത്രീയമാണെന്നായിരുന്നു സിപിഐ വിമര്‍ശനം. പ്രളയരക്ഷാ നടപടികളുടെ പേരിൽ നടക്കുന്നത് പകൽ കൊള്ളയാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞിരുന്നു.
പൊഴിമുറിക്കലിന്‍റെ മറവിൽ നടക്കുന്നത് കരിമണൽ കടത്താണ്. കുട്ടനാടിന്‍റെ രക്ഷയ്ക്ക് ഇപ്പോഴത്തെ ജോലികൾ ഉപകരിക്കില്ല. ആലപ്പുഴയുടെ തീരം ഇല്ലാതാക്കുന്ന ഖനനം നിർത്തിവയ്ക്കണം. പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ ഖനനം അനുവദിക്കില്ലെന്നും സിപിഐ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam