കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച കേസ്: ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന് കൂടി സസ്പെൻഷൻ

By Web TeamFirst Published Sep 27, 2022, 2:50 PM IST
Highlights

കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.  ​ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലൻസ് വിഭാ​ഗം നടത്തിയ അന്വേഷണത്തിൽ  കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
 

തിരുവനന്തപുരം: കാട്ടക്കട ഡിപ്പോയിൽ സെപ്തംബർ 20 തീയതി കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിനിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആർടിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ്  ​സസ്പെൻഡ്  ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലൻസ് വിഭാ​ഗം നടത്തിയ അന്വേഷണത്തിൽ  കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഈ സംഭവത്തിൽ നേരത്തെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാ​ഗമായി വിജിലൻസ് വിഭാ​ഗം വിശദമായി വീഡിയോ ഉൾപ്പെടെ  പരിശോധിച്ചപ്പോഴാണ് എസ് അജികുമാർ സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്.  തുടർന്നാണ്  ഇയാൾക്കെതിരെ നടപടി  സ്വീകരിച്ചത്.

അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും

തന്നെയും മകളേയും ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. കെഎസ്ആർടിസിയെ താൻ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന മുൻകൂർ ജാമ്യാപേക്ഷയിലെ പ്രതികളുടെ ആരോപണം പ്രേമനൻ തള്ളി. അതേസമയം പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നാളെ പരിഗണിക്കും . കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ കൺസഷൻ എടുക്കാനെത്തിയ അച്ഛനേയും മകളയേും ആണ് കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദിച്ചത്

കാട്ടക്കടയിൽ വിദ്യാർത്ഥി കൺസെഷൻ കാർ‍ഡ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും ആക്രമിച്ച പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയിൽ സമർപ്പിച്ചത് വാദിയെ പ്രതിയാക്കുന്ന ആരോപണങ്ങൾ അടങ്ങുന്ന ഹർജി.പ്രേമനൻ കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ ക്യാമറയുമായി ഒരാളെ കൊണ്ടുവന്ന് ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്ന് തുടങ്ങി പ്രേമജൻ സ്ഥിരം പ്രശ്നക്കാരനാണെന്ന വ്യക്തിപരമായ ആരോപണങ്ങളിൽ വരെ എത്തിനിൽക്കുന്നു പ്രതികളുടെ വാദം. 

സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയത് എന്തുംകൊണ്ടെന്ന് ദൃശ്യങ്ങൾ പറയും. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ തുരൂഹതയുണ്ട് ഇക്കാര്യം കാട്ടി മുഖ്യമന്ത്രിയെ സമീപിക്കുമെന്നും പ്രേമനൻ വ്യക്തമാക്കി

അതേസമയം ഒരാഴ്ചയ്ക്ക് മുമ്പ് നടന്ന സംഭവത്തിൽ പ്രതികളെ ഇനിയും പിടിക്കാത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷധേ ഉയരുന്നുണ്ട്.എവിടെപ്പോയി ഒളിച്ചാലും പൊലീസ് കണ്ടെത്തുമെന്നാണ് ഇന്നലെ ഗതാഗതമന്ത്രി പറഞ്ഞത്.നാളെ കോടതി തീരുമാനം പറയും വരെ പ്രതികൾ ഒളിവിൽ തുടരാനാണ് സാധ്യത.

'പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ സങ്കടവും പ്രതിഷേധവും,ഇനിയും വൈകിയാൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും'

click me!