
കോഴിക്കോട്:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി നവകേരള സദസ്സിന് പണം നൽകിയ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. പഞ്ചായത്ത് രാജ് നിയമത്തിന്‍റെ ലംഘനമാണ് സെക്രട്ടറിമാർ നടത്തിയതെന്നും രണ്ടര വർഷം കഴിഞ്ഞാൽ ഇവരെല്ലാം അഴിയെണ്ണുമെന്നും മുരളീധരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലെടുത്തതിനെതിരെയും കോൺഗ്രസ് നേതാവ് കോട്ടയിൽ രാധകൃഷ്ണനെ ഡിവൈഎഫ്ഐക്കാർ മർദിച്ചെന്നാരോപിച്ചും നടത്തിയ കോഴിക്കോട് റൂറൽ എസ്‍പി ഓഫീസ് മാർച്ചിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
പഞ്ചായത്ത് ഭരണസമിതിയുടെ ഉത്തരവ് അനുസരിക്കേണ്ട ജോലി മാത്രമാണ് സെക്രട്ടറിക്കുള്ളതെന്ന് കെ മുരളീധരന്‍ പറഞ്ഞു. എന്നാല്‍, ഇവിടെ എന്താണ് ഉണ്ടായത്? പല പഞ്ചായത്തുകളും നവകേരള സദസ്സിന് പണം നല്‍കേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ സെക്രട്ടറിമാര്‍ പണം കൊടുത്തുകഴിഞ്ഞു. പഞ്ചായത്ത് രാജ് നിയമത്തിന്‍റെ ലംഘനമാണിത്. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ഈ സെക്രട്ടറിമാര്‍ അഴിയെണ്ണുമെന്ന് ഉറപ്പിച്ചുപറയുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഇതിനിടെ, കോഴിക്കോട് നവകേരള സദസ്സിനെതിരെ ഇന്ന് വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധമുണ്ടായി. കോഴിക്കോട് എരഞ്ഞിപ്പാലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്‍യു സംസ്ഥാന എക്സിക്യുട്ടീവ് അംഗം റനീഫ് മുണ്ടോത്ത്, യൂത്ത് കോൺഗ്രസ് ഉള്ളിയേരി മണ്ഡലം ഭാരവാഹികളായ അൻവർ ചിറക്കൽ, അനഫി ഉള്ളൂർ എന്നിവരെ അത്തോളി പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു. പ്രഭാതയോഗം നടന്ന വേദിയിലേക്ക് കെഎസ്‍ആർടിസിയിലെ ഐഎൻടിയുസി പ്രവർത്തകരും മാർച്ച് നടത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam