
കോട്ടയം:വിഴിഞ്ഞം പ്രശ്നത്തിൽ സർക്കാരിനും സിപിഎമ്മിനും അതിരൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭാ പത്രം ദീപികയുടെ മുഖപ്രസംഗം. വിഴിഞ്ഞം അക്രമങ്ങളുടെ പേരിൽ മൽസ്യത്തൊഴിലാളികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന പറയുന്ന പാർട്ടിയും യുവജനസംഘടനയും ഇക്കാലമത്രയും നടത്തിയ സമരാഭാസങ്ങളുടെ നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും എന്നാണു മുഖപ്രസംഗത്തിലെ ചോദ്യം. ജനരോഷം സമരക്കാർക്കെതിരാക്കാൻ സമുദായ നേതാക്കൾക്കൊപ്പം സർക്കാരും കൈകോർക്കുന്നു. മന്ത്രിമാരുടെ പ്രകോപന പ്രസംഗങ്ങളിൽ മുന്നിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ആണ്. നിസഹായരായ മനുഷ്യരെ തീവ്രവാദിയെന്നു വിളിച്ചല്ല വികസനം കൊണ്ടുവരേണ്ടത്. വിഴിഞ്ഞം തീവെട്ടിക്കൊള്ളയ്ക്ക് പിന്നിലെ ലക്ഷ്യം 5000 കോടി ആണെന്ന് ദേശാഭിമാനി തലക്കെട്ടെഴുതിയത് മറക്കരുത്.
അധികാരം കിട്ടിയപ്പോൾ, നിങ്ങൾ പറഞ്ഞ ആ ദുരന്തമുഖത്ത് അതേ മത്സ്യത്തൊഴിലാളികളെ നിങ്ങൾ ചവിട്ടിത്താഴ്ത്തി എന്നും മുഖപ്രസംഗം പറയുന്നു. അതിജീവനസമരക്കാരെ തീവ്രവാദികളായും വികാരജീവികളായും വിദേശപണം കൈപ്പറ്റുന്നവരായും ചിത്രീകരിക്കുന്നു. വീണ്ടുവിചാരമില്ലാതെ സിൽവർലൈൻ നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിൻറെ പേരിൽ നഷ്ടമായ കോടികൾ ആരിൽനിന്ന് ഈടാക്കും എന്ന ചോദ്യവും മുഖപ്രസംഗത്തിൽ ഉണ്ട്.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം. എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം.സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ നിശാന്തിനിയെ സെപ്ഷൽ ഓഫീസറാക്കി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. വിഴിഞ്ഞം പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. അവധി റദ്ദാക്കി തിരിച്ചെത്താൻ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam