പച്ചക്കറി മാത്രമല്ല കേരളത്തിലേക്ക് മാംസത്തിനായി മൃഗങ്ങളെത്തുന്നതും പരിശോധനയില്ലാതെ

By Web TeamFirst Published Jan 27, 2023, 8:42 AM IST
Highlights

ഏതെങ്കിലും മാട് താഴെ വാഹനത്തിൽ വീണിട്ടുണ്ടോ, ചത്തത് വല്ലതുമുണ്ടോ, എല്ലാം ജീവനുളളതാണോ എന്ന് മാത്രമാണ് ചെക്ക് പോസ്റ്റുകളില്‍ നോക്കുന്നത്. അല്ലാതെ വേറൊരു പരിശോധനയുമില്ലെന്നും കന്നുകാലികളുമായി വരുന്ന ലോറി ഡ്രൈവര്‍മാരും വിശദമാക്കുന്നു

കുമളി: മാംസത്തിനായി സംസ്ഥാനത്തേക്കെത്തുന്ന മൃഗങ്ങളിൽ രോഗങ്ങളുണ്ടെങ്കിൽ കണ്ടെത്താൻ യാതൊരു സംവിധാനങ്ങളും ഇപ്പോഴുമില്ല. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളുടെ ആരോഗ്യ സർട്ടിഫിക്കറ്റ് കണ്ണടച്ച് വിശ്വസിച്ചാണ് ഓരോ ലോഡും അതിർത്തി കടക്കുന്നതെന്നാണ് ഫുഡ് എല്ലാം ഗുഡ് അല്ല എന്ന പരമ്പരയ്ക്കായുള്ള ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായത്. 

കുമളി ചെക് പോസ്റ്റ് കടക്കണമെങ്കിൽ കുറഞ്ഞത് അയ്യായിരം രൂപ വേണം. ആർ ടി ഒ, സെയിൽ ടാക്സ് ,പൊലീസ് എല്ലാവർക്കും കൊടുക്കണമെന്നാണ് മാട് മൊത്തക്കച്ചവടക്കാരൻ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് വിശദമാക്കിയത്. ഏതെങ്കിലും മാട് താഴെ വാഹനത്തിൽ വീണിട്ടുണ്ടോ, ചത്തത് വല്ലതുമുണ്ടോ, എല്ലാം ജീവനുളളതാണോ എന്ന് മാത്രമാണ് ചെക്ക് പോസ്റ്റുകളില്‍ നോക്കുന്നത്. അല്ലാതെ വേറൊരു പരിശോധനയുമില്ലെന്നും കന്നുകാലികളുമായി വരുന്ന ലോറി ഡ്രൈവറും വിശദമാക്കുന്നു.

നിലമുഴാനും സാധനങ്ങള്‍ കൊണ്ടുവരാന്‍ കാളവണ്ടികളും കാളപ്പോരുമെല്ലാം പതിറ്റാണ്ടുകളായി തമിഴ്സംസ്കാരത്തിന്‍റെ ഭാഗമാണ്. വിനോദത്തിനും കൃഷിക്കും ഉപജീവനത്തിനും മാംസത്തിനുമായാണ് ഇവിടെ മൃഗങ്ങളെത്തീറ്റിപ്പോറ്റുന്നത്. പക്ഷേ എല്ലാത്തിനുമൊടുവിലൊരിടമുണ്ട്. പ്രായം ചെല്ലുമ്പോള് കന്നുകാലികള്‍ എത്തുന്നത് തമിഴ്നാട്ടിലെ മാട്ടുച്ചന്തകളിലാണ്.

ചെക്ക് പോസ്റ്റിലെ പാലിലെ മായം വിവാദമായതിന് പിന്നിലെ കാരണം അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്; അന്വേഷണം

ആന്ധ്രയിൽനിന്നും മഹാരാഷ്ടയിൽ നിന്നുമടക്കം അഞ്ചുസംസ്ഥാനങ്ങളിൽ നിന്നായി ഇപ്പോൾ മാടുകൾ തമിഴ്നാട്ടിലേക്കെത്തുന്നുണ്ട്. ഇവ എല്ലാം പിന്നെ കേരളത്തിലേക്കാണ് വരിക. കൊടുക്കേണ്ടത് മുൻകൂറായി അതിർത്തിചെക്പോസ്റ്റുകളിൽ എത്തിച്ചാൽ പിന്നെ എങ്ങും യാതൊരാരോഗ്യ പരിശോധനയുമില്ലെന്ന് വിൽപ്പനക്കാർ തന്നെ പറയുന്നു. 

കൊടിയ വിഷം തളിച്ചെത്തുന്ന പഴങ്ങളും പച്ചക്കറികളും അതിര്‍ത്തി കടക്കുന്നത് തടയാന്‍ സ്ഥിരം സംവിധാനമില്ല

തമിഴ്നാട്ടിലെ കമ്പത്തുനിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന മാട്ടുവണ്ടിയ്ക്കൊപ്പമാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘവും രാത്രി പത്തുമണിയോടെ പുറപ്പെട്ടത്. കമ്പത്തുനിന്ന് കുമളിയിലേക്കാണ് മാട്ടുവണ്ടിയുടെ യാത്ര. ലോറികളിൽ മാത്രമല്ല കണ്ടെയ്നറുകളിലും ഇപ്പോൾ മാടുകളെ കുത്തിനിറച്ച് കടത്തുന്നുണ്ട്. അതിർത്തി കടക്കുന്പോഴേക്കും ഒരു പരുവമായിട്ടുണ്ടാകും കന്നുകാലികള്‍.

കഴുകൽ മനുഷ്യ വിസർജ്യം കലർന്ന ദുർഗന്ധമുള്ള വെള്ളത്തിൽ; മലയാളി കഴിക്കുന്ന ഉണക്കമീന്‍ തീരേ സെയ്ഫല്ല!

മാട്ടുവണ്ടി ഗൂഡല്ലൂരിൽ നിന്ന് കുമളി ചുരം കയറുമ്പോ കാണിക്കാനുള്ള സർട്ടിഫിക്കറ്റ് നേരത്തേ തയ്യാറാണ്. ഇത് കാണിച്ചാല്‍ ഏതുവണ്ടിയും കടത്തിവിടും. തമിഴ്നാട്ടിലെ ഏതോ ഒരു മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് ഇത്. ഏതാണ്ട് എല്ലാവണ്ടികൾക്കും ഒരേ സർട്ടിഫിക്കറ്റാണെന്ന് ഡ്രൈവറും സമ്മതിക്കുന്നു. അതിർത്തി ചെക് പോസ്റ്റിൽ കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന്‍റെ ചെക്പോസ്റ്റുണ്ട്. അവിടെകാണിച്ചാൽ മതി. എല്ലാ പരിശോധനയും അതോടെ തീർന്നു.

മാട്ടുവണ്ടി കുമളി ചെക്പോസ്റ്റിലെത്തിയപ്പോള്‍  ഡ്രൈവർക്കൊപ്പം ഞങ്ങളും ചെക്പോസ്റ്റിലേക്ക് കയറി. അപ്രതീക്ഷിതമായി മൈക്കും ക്യാമറയും കണ്ട് ഉദ്യോഗസ്ഥർക്ക് പകച്ചു. തമിഴ്നാട്ടിലെ ആരോഗ്യ സർട്ടിഫിക്കറ്റ് മാത്രം വിശ്വസിച്ച് എങ്ങനെയാണ് മൃഗങ്ങളെ അതിർത്തികടക്കുക. ഒരു പരിശോധനയവും വേണ്ടേയെന്ന് ചോദ്യത്തിനുള്ള മറുപടി വണ്ടികളില്‍ കയറി പരിശോധിക്കുമെന്നാണ്. എന്തെങ്കിലും രോഗമുണ്ടോയെന്ന് കണ്ടുപിടിക്കാൻ യാതൊരു സംവിധാനവും അതിര്‍ത്തിയിലില്ല.
 

click me!