
കണ്ണൂര്‍ : വിഷ്ണുപ്രിയ വധക്കേസ് പ്രതി ശ്യാംജിത് ചുറ്റിക വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൂത്തുപറമ്പിലെ കണാരി ഹാർഡ് വെയേർസിൽ നിന്നായിരുന്നു പ്രതി ചുറ്റിക വാങ്ങിയിരുന്നത്. ഇയാൾ ഇവിടെയെത്തി ചുറ്റിക വാങ്ങുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഈ ചുറ്റിക ഉപയോഗിച്ചാണ് പ്രതി വിഷ്ണുപ്രിയയെ തലക്കടിച്ച് വീഴ്ത്തിയത്. ശ്യാംജിതിനെ ഇന്ന് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടയുടമ ഇയാളെ തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെളിവെടുപ്പിന് സമാനമായി യാതൊരു കൂസലുമില്ലാതെയാണ് ശ്യാംജിത് ഇന്നുമെത്തിയത്. വൈകിട്ട് അഞ്ച് മണിയോടെ പ്രതിയെ കോഴിക്കോട് എത്തിച്ചും തെളിവെടുപ്പ് നടത്തി. കോഴിക്കോട് വച്ച് വിഷ്ണുപ്രിയയും സുഹൃത്തുമായും ചില പ്രശ്നങ്ങൾ ഉണ്ടായെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ച പകയ്ക്ക് വഴിവെച്ചതെന്നും ശ്യാംജിത് മൊഴി നൽകിയിരുന്നു. ഈ സംഭവമാണ് കൂടുതൽ പകക്ക് കാരണമായതെന്നാണ് ശ്യാംജിത്തിന്റെ മൊഴി. നാളെയോ മറ്റന്നാളോ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.
സുഹൃത്തിനെയും കൊല്ലാൻ പദ്ധതി
കണ്ണൂർ പാനൂരിൽ ഇരുപത്തിമൂന്ന് വയസുകാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയിൽ വീട്ടിൽ കയറി കൊന്ന കേസിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം നടത്തിയിരുന്നതായി വിവരം. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു.
സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam