
ദില്ലി: സ്വർണക്കടത്ത് കേസിൽ എൻഐഎയുടേയും കസ്റ്റംസിൻ്റേയും അന്വേഷണത്തിന് സമാന്തരമായി തന്നെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റേയും അന്വേഷണം തുടരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ന് ആരംഭിച്ച പാർലമെൻ്റിൻ്റെ വർഷകാലസമ്മേളനത്തിൽ പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയെയാണ് കേന്ദ്രം രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
ഈ വർഷം ജൂലൈയിലാണ് ദുബൈയിൽ നിന്നും വന്ന നയതന്ത്രബാഗിൽ സ്വർണമുണ്ടെന്ന സംശയം കൊച്ചിയിലെ കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസർ പ്രതിരോധമന്ത്രാലയത്തെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിൽ നിന്നും സ്വർണം കണ്ടെത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 16 പേരെ ഇതുവരെ പിടികൂടിയിട്ടുണ്ട്. എൻഐഎ, കസ്റ്റംസ്, എൻഫോഴ്സ്മെൻ്റ് എന്നീ കേന്ദ്ര ഏജൻസികൾ സ്വർണക്കടത്തിനെക്കുറിച്ച് നിലവിൽ അന്വേഷണം നടത്തുന്നുണ്ട്.
കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾക്കുള്ള വൻരാഷ്ട്രീയസ്വാധീനത്തെക്കുറിച്ച് അന്വേഷണ ഏജൻസികൾ ഇതിനോടകം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ പുറത്തു വിടാനാവില്ലെന്നും കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ ആൻ്റോ ആൻ്റണി എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam