
കണ്ണൂർ: കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ക്വാറൻ്റൈനിലായിരുന്ന മന്ത്രി ഇ.പി.ജയരാജൻ്റെ ഭാര്യ പി.കെ. ഇന്ദിര പ്രോട്ടോക്കോൾ ലംഘിച്ച് ബാങ്ക് സന്ദർശിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം ശക്തിപ്പെടുന്നു.
കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് പികെ ഇന്ദിര കണ്ണൂരിലെ കേരള ബാങ്കിലെത്തിയത്. അടുത്ത ദിവസം പരിശോധനാഫലം വന്നപ്പോൾ മന്ത്രിയുടെ ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ബാങ്കിൽ വച്ച് ഇന്ദിരയുമായി സമ്പർക്കത്തിൽ വന്ന മൂന്ന് ജീവനക്കാർ ക്വാറന്‍റീനിൽ പ്രവേശിച്ചു. ഇന്ദിരയുടെ ബാങ്കിലെ സന്ദർശനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്ത്തുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ശക്തിപ്പെടുന്നതിനിടയിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മന്ത്രിപത്നിയുടെ ബാങ്ക് സന്ദർശനത്തിൻ്റെ വിവരങ്ങൾ ശേഖരിച്ചെന്ന വിവരം പുറത്തു വരുന്നത്. ഇന്ദിരയുടെ ബാങ്ക് സന്ദർശനത്തിൽ വിശദീകരണം തേടി എൻഫോഴ്സ്മെൻ്റ് ഏജൻസി ബാങ്കിനെ ബന്ധപ്പെട്ടെന്നാണ് സൂചന.
അതേസമയം വ്യക്തിപരമായ ആവശ്യത്തിനായാണ് താൻ ബാങ്കിൽ പോയതെന്ന് പി.കെ. ഇന്ദിര പ്രതികരിച്ചു. കൊവിഡ് പരിശോധനയുടെ ഭാഗമായി സ്രവ പരിശോധന നടത്തിയ ശേഷമാണ് ബാങ്കിൽ പോയത്. ഇതിനെ ക്വാറൻ്റൈൻ ലംഘനമായി കാണാനാവില്ല. ഇതുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ കൊടുക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പികെ ഇന്ദിര അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam