കേരളത്തിലെ കൊവിഡ് വ്യാപനം; പരിശോധന കൂട്ടണം, സമ്പർക്കരോഗികളെ നിരീക്ഷിക്കണമെന്നും കേന്ദ്രം

By Web TeamFirst Published Feb 6, 2021, 10:19 AM IST
Highlights

കേരളത്തിൽ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ രോഗ വ്യാപനം കൂടാനാണ് സാധ്യതയെന്നും സംഘം വിലയിരുത്തി.

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം പരിശോധനകളിൽ വരുത്തിയ കുറവെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ കേന്ദ്ര സംഘം സംസ്ഥാനത്തിന് നിര്‍ദ്ദേശം നൽകി. ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നതിലും സംഘം വിശദീകരണം തേടി. ആരോഗ്യ മന്ത്രിയുമായി കൂടി കാഴ്ച്ച നടത്തിയ സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധനകളുടെ എണ്ണം തീരെ കുറവായിരുന്നു. ആരോപണങ്ങൾ ഉയർന്നെങ്കിലും ശാസ്ത്രീയമായ രീതി ആണ് നടപ്പാക്കുന്നത് എന്നായിരുന്നു സംസ്ഥാന സർക്കാർ വിശദീകരണം. ഇതിനെയാണ് കേന്ദ്ര സംഘം വിമർശിച്ചത്. തുടക്കത്തിൽ തന്നെ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടിയിരുന്നു. എങ്കിൽ രോഗ ബാധിതരെ കണ്ടെത്താനും രോഗ വ്യാപനം കുറയ്ക്കാനും കഴിയുമായിരുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ ദേശീയ ശരാശരിയുടെ അഞ്ച് ഇരട്ടിവരെ കൂടിയതെങ്ങനെ എന്നും സംഘം ചോദിച്ചു. സമ്പർക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിൽ ആകുന്നതിലും കൂടുതൽ ജാഗ്രത വേണമെന്ന് ‌കേന്ദ്ര സംഘം നിര്‍ദ്ദേശം നൽകി. 

വ്യാഴാഴ്ച മുതൽ പരിശോധനകളുടെ എണ്ണം 80000 ത്തിനും മുകളിൽ എത്തിയ കാര്യം ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര സംഘത്തെ അറിയിച്ചു. നിയമ ഭ തെരഞ്ഞെടുപ്പ് കൂടി എത്തുന്ന സമായമായതിനാൽ രോഗ വ്യാപനം കൂടാൻ സാധ്യത ഉണ്ടെന്നും നിയന്ത്രണം പരമാവധി കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി രോഗ വ്യാപനം കൂടുതൽ എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയ തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ ആണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്. കണ്ടെയ്ൻമെന്റ് മേഖലകളുടെ പ്രവർത്തനം ഉൾപ്പെടെ സംഘം വിലയിരുതിയിരുന്നു.

click me!