
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കും, ജഡ്ജിമാർക്കും വിരമിച്ച് ഒരു വർഷം വരെ സുരക്ഷ നൽകുന്നതിനുള്ള വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. കേന്ദ്ര നിയമ മന്ത്രാലയമാണ് വിജ്ഞാപനം പുറത്ത് ഇറക്കിയത്. വിരമിച്ച് ഒരു വര്ഷം വരെ രണ്ട് ജീവനക്കാരുടെ സേവനം നൽകാനുള്ള ഭേദഗതിയും സർക്കാർ വിജ്ഞാപനം ചെയ്തു. സുപ്രീം കോടതിയിൽ നിന്ന് ജഡ്ജിമാരുടെ ശമ്പളവും, സേവന വ്യവസ്ഥകളും സംബന്ധിച്ച 1958 ലെ നിയമത്തിലാണ് കേന്ദ്ര നിയമ മന്ത്രാലയം ഭേദഗതി കൊണ്ട് വന്നത്. പുതിയ ഭേദഗതി പ്രകാരം സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ്, ജഡ്ജിമാർ എന്നിവർ താമസിക്കുന്ന വസതികൾക്ക് മുഴുവൻ സമയ സുരക്ഷ ഉറപ്പാക്കും. ജഡ്ജിമാർക്ക് ഒപ്പം ഉള്ള മുഴുവൻ സമയ സെക്യുരിറ്റി ഗാർഡിന് പുറമെയാണിത്. വിരമിക്കുന്നത് മുതൽ ഒരു വർഷത്തേക്കാണ് ഈ സേവനം ലഭിക്കുക.
ദില്ലി: മുസ്ലിം വ്യക്തി നിയമ പ്രകാരം ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ദില്ലി ഹൈക്കോടതി. പ്രായപൂർത്തിയായില്ലെങ്കിലും പെൺകുട്ടിക്ക് വിവാഹം കഴിക്കാവുന്നതാണെന്നും വിവാഹത്തിന് രക്ഷകർത്താക്കളുടെ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. ഇത്തരം വിവാഹം കഴിച്ച പെൺകുട്ടിക്ക് ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിൽ ഭർത്താക്കന്മാർക്കെതിരെ പോക്സോ നിയമ പ്രകാരം പൊലീസ് കേസ് എടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വിശദമാക്കി.
മാതാപിതാക്കളുടെ എതിർപ്പ് നോക്കാതെ ഇക്കഴിഞ്ഞ മാർച്ചിൽ ബിഹാറിൽ മുസ്ലിം പെൺകുട്ടി വിവാഹിതയായതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടർച്ചയായെത്തിയ കേസിലാണ് ജസ്റ്റിസ് ജസ്മീത് സിംഗ് ഈ നിരീക്ഷണം നടത്തിയത്. 25 വയസുള്ള പുരുഷൻ , 15 കാരിയായ മകളെ വിവാഹം കഴിച്ചത് മാതാപിതാക്കൾക്ക് ഇഷ്ടപ്പെടാത്തതാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടി ഗർഭിണിയായതോടെ ഭർത്താവിനെതിരെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ഇതോടെ പോക്സോ വകുപ്പ് ചേർത്ത് കേസെടുത്ത പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഇതിനെതിരെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി പ്രായപൂർത്തി ആയിട്ടില്ലെങ്കിൽ പോലും ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് മുഹമ്മദൻ നിയമം അനുസരിച്ച് വിവാഹം കഴിക്കാവുന്നതാണെന്ന് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ പോക്സോ പ്രകാരം കേസെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മുൻ വിധികളടക്കം ചൂണ്ടികാട്ടിയായിരുന്നു കോടതിയുടെ ഇടപെടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam