'ദില്ലി സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാര്‍ക്ക് ബിജെപി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തു' ആംആദ്മി പാര്‍ട്ടി
സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യനയം പിന്‍വലിച്ച ആംആദ്മി പാര്‍ട്ടി ,കുറ്റസമ്മതം നടത്തിക്കഴിഞ്ഞെന്ന് ബിജെപി
ദില്ലി: മദ്യനയ കേസില്‍ ബിജെപി ആംആംദ്മി പോര് കടുക്കുന്നു. സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാര്‍ക്ക് ബിജെപി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി ആംആദ്മി പാര്‍ട്ടി ആരോപിച്ചു.സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യനയം പിന്‍വലിച്ചതിന് മറുപടിയില്ലാത്ത ആംആദ്മി പാര്‍ട്ടി കുറ്റസമ്മതം നടത്തിക്കഴിഞ്ഞെന്ന് ബിജെപി തിരിച്ചടിച്ചു.
ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനം തനിക്ക് കിട്ടിയിരുന്നുവെന്ന് മനീഷ് സിസോദിയ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഗുരുതരമായ മറ്റൊരാരോപണം ആംആദ്മി പാര്‍ട്ടി ഉന്നയിക്കുന്നത്.ദില്ലിയില്‍ ഓപ്പറേഷന്‍ ലോട്ടസിന് നീക്കം നടത്തിയ ബിജെപി അഞ്ച് കോടി രൂപ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നെന്ന് പാര്‍ട്ടി വക്താവും എംഎല്‍എയുമായ സൗരഭ് ഭരദ്വാജ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. എന്നാല്‍ പാര്‍ട്ടി ആ നീക്കം പൊളിച്ചു. രണ്ടായിരത്തി പതിനാല് മുതലേ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും, മദ്യ നയക്കേസ് ഇക്കുറി ആയുധമാക്കിയതാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു
അതേ സമയം പാര്‍ട്ടി വിടണമെന്നാവശ്യപ്പെട്ട് തനിക്ക് ലഭിച്ച ഫോണ്‍ സംഭാഷണത്തിന്‍റെ ശബ്ദരേഖ മനീഷ് സിസോദിയ ഇനിയും പുറത്ത് വിട്ടിട്ടില്ല. ശബ്ദരേഖ സിസോദയയുടെ പക്കലുണ്ടെന്ന് ആംആദ്മി പാര്‍ട്ടി അവകാശപ്പെട്ടിരുന്നു.സിബിഐ ഇഡി അന്വേഷണങ്ങളുടെ ഉന്നം താനല്ല മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഗുജറാത്തില്‍ ബിജെപി ആംആദ്മി പാര്‍ട്ടിയെ ഭയപ്പെട്ട് തുടങ്ങിയെന്നും , പാര്‍ട്ടി അധ്യക്ഷന്‍ സിആര്‍ പാട്ടീലിനെ ഉടന്‍ മാറ്റുമെന്നും സംസ്ഥാനത്ത് പ്രചാരണം നടത്തുന്ന അരവിന്ദ് കെജ്രിവാള്‍ പരിഹസിച്ചു.
അതിനിടെ ദില്ലി മദ്യ നയക്കേസില്‍ അഞ്ചാം പ്രതിയും മലയാളിയുമായ വിജയ് നായർക്കേതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയവും അന്വേഷണം തുടങ്ങി .വിജയ് നായർക്ക് നേരിട്ട് ബന്ധമുള്ള കമ്പനികളെയും നടത്തിയ ഇടപാടുകളേയും കുറിച്ചാണ് അന്വേഷണം .ഇവൻ്റ് മാനേജ്മെൻ്റ്, കോമഡി ഷോ സംഘാടനം, ഓൺലൈൻ ഗെയിമിംഗ്, ബെറ്റിംഗ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ ആണ് അന്വേഷണ പരിധിയിൽ ഉള്ളത് .ആം ആദ്മി പാർട്ടിയുടെ പ്രചരണത്തിനായി പരിപാടികൾ സംഘടിപ്പിച്ചു സജീവമായി പ്രവർത്തിച്ചയാളാണ് വിജയ് നായർ.