പ്രവാചക നിന്ദ: അറസ്റ്റിന് പിന്നാലെ എംഎൽഎയെ സസ്പെൻഡ് ചെയ്ത് ബിജെപി
യൂടുബ് ചാനലിലൂടെ പ്രവാചകനും മുസ്ലീം സമുദായത്തിനുമെതിരെ തെലങ്കാനയിലെ മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ രാജാ സിങ്ങ് പ്രസ്താവന നടത്തിയിരുന്നു.
ഹൈദരാബാദ്: പ്രവാചക നിന്ദ വിഷയത്തിൽ അറസ്റ്റിലായ എംഎൽഎയെ സസ്പെൻഡ് ചെയ്ത് ബിജെപി. തെലങ്കാനയിലെ മുതിര്‍ന്ന ബിജെപി നേതാവും എംഎൽഎയുമായ ടി രാജാ സിങ്ങിനെയാണ് അറസ്റ്റിന് പിന്നാലെ പാര്‍ട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച ബിജെപി എംഎൽഎക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. നിരവധി ബിജെപി പ്രവര്‍ത്തകരും കസ്റ്റഡിയിലാണ്.
യൂടുബ് ചാനലിലൂടെ പ്രവാചകനും മുസ്ലീം സമുദായത്തിനുമെതിരെ രാജാ സിങ്ങ് പ്രസ്താവന നടത്തിയിരുന്നു. ഇതോടെ വീഡിയോയിൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശമുണ്ടെന്നും ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി ഹൈദരാബാദിലെ ഓൾഡ് സിറ്റിയിലെ പൊലീസ് സ്റ്റേഷനുകൾക്ക് പുറത്ത് നിരവധി ആളുകൾ തടിച്ചുകൂടി പ്രതിഷേധിച്ചു.
ഹൈദരാബാദ് പൊലീസ് കമ്മീഷ്ണര്‍ ഓഫീസും ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ഹൈദാരാബാദില്‍ ബിജെപി പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന രാജാ സിങ്ങിനെ ഹൈദരബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. മതവിശ്വാസം വ്രണപ്പെടുത്തിയതിനെതിരെ കേസ്. തൊട്ടുപിന്നാലെ തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ഡി സജ്ഞയ് കുമാറിനെയും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ രാവുവിന്‍റെ മകള്‍ കവിതയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം സജ്ഞയ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസ്കതമായിരുന്നു. കവിതയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
നുപൂർ ശർമയ്ക്കെതിരായ കേസുകൾ ദില്ലിയിലേക്ക് മാറ്റി; അറസ്റ്റിൽ നിന്നുള്ള സംരക്ഷണം തുടരും
പ്രതിഷേധവുമായി തെരുവിലിറങ്ങിയ ബിജെപി പ്രവര്‍ത്തകരും കസ്റ്റഡിയിലായി. പ്രതികാര നടപടിയെന്നും തിരിച്ചടിയുണ്ടാകുമെന്നുമാണ് ബിജെപി പ്രതികരിച്ചത്. മണിക്കൂറുകള്‍ക്കകം ടിആര്‍എസ് അനുയായികളായ വ്യവസായികളുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് തുടങ്ങി. കെസിആറിന്‍റെ അടുപ്പക്കാരനായ സുരേഷ് ചുക്കപ്പള്ളിയുടെ ഫിയോണിക്സ് ഗ്രൂപ്പിലും റിയല്‍എസ്റ്റേറ്റ് സ്ഥാപനങ്ങളിലുമാണ് പരിശോധന. ഫെഡറല്‍ സഖ്യത്തിനുള്ള കെസിആറ്‍ നീക്കങ്ങള്‍ക്കിടെയാണ് തെലങ്കാനയിലെ തുറന്ന രാഷ്ട്രീയ പോര്.
എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ തെലങ്കാന അധ്യക്ഷൻ കസ്റ്റഡിയിൽ; പ്രതികാര നടപടിയെന്ന് ബിജെപി