
കൊച്ചി: നിയമ സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രശ്ന ബാധിത മേഖലകളിൽ വിന്യസിക്കാനുള്ള കേന്ദ്ര സേനയുടെ 30 യൂണിറ്റ് സംസ്ഥാനത്ത് എത്തി. എറണാകുളം വടക്കൻ പറവൂരിലും കുന്നത്തുനാട്ടിലും കേന്ദ്ര സേന റൂട്ട് മാർച്ചും നടത്തി.
ഇന്നലെ രാത്രി എറണാകുളം വടക്കൻ പറവൂരിൽ ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചെറിയ സംഘർഷം ഉണ്ടായിരുന്നു. കെ സുരേന്ദ്രന്റെ വിജയ യാത്രയുമായി ബന്ധപ്പെട്ട് കൊടി കെട്ടുന്നതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. ഇവിടെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായാണ് കേന്ദ്രസേന റൂട്ട് മാർച്ച് നടത്തിയത്. റൂറൽ എസ് പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവുമുണ്ടായിരുന്നു.
വിവിധ ജില്ലകളിലെ പ്രശ്നബാധിത മേഖലകളിലേക്കായി 125 കമ്പനി കേന്ദ്രസേനയെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സിആർപിഎഫ്, ഐടിബിപി, സിഐഎസ്എഫ്, തുടങ്ങിയവയിൽ നിന്നാണ് ഇവരെ എത്തിക്കുന്നത്. അതാത് സ്ഥലത്തെ പൊലീസിന്റെ നിർദ്ദേശ പ്രകാരം ഇവരെ ബൂത്തുകളിൽ വിന്യസിക്കും.
കഴിഞ്ഞ തവണ 120 കമ്പനി കേന്ദ്ര സേനയെയാണ് കേരളത്തിൽ നിയോഗിച്ചിരുന്നു. ട്വൻറി -ട്വൻറി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോടിൽ തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനെത്തിയ ദമ്പതികൾക്ക് മർദനമേറ്റത് വിവാദമായിരുന്നു. ഇത് കണക്കിലെടുത്താണ് കിഴക്കമ്പലത്തും കേന്ദ്ര സേനയുടെ 90 പേരടങ്ങുന്ന ഒരു കമ്പനി എത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam