ഇന്ന് വിഭജന ഭീതി ദിനമായി ആചരിക്കാൻ കേന്ദ്രത്തിൻ്റെ ആഹ്വാനം; സർക്കാരും ​ഗവർണറും തമ്മിൽ ഭിന്നതരൂക്ഷം, തലസ്ഥാനം അതീവ സുരക്ഷാ വലയത്തിൽ

Published : Aug 14, 2025, 05:42 AM ISTUpdated : Aug 14, 2025, 05:51 AM IST
governor pinarayi

Synopsis

നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്.

തിരുവനന്തപുരം: ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കടുത്ത നിലപാടില്‍ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ. നിർദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ് സർക്കാര്‍. പരിപാടി നടത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐയുടേയും കെഎസ്‍യുവിൻ്റേയും നിലപാട്. വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവർണറും കേരള സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് വിസിമാർക്ക് വീണ്ടും ഗവർണർ കത്തയച്ചിരുന്നു. എന്നാൽ ഒരു പരിപാടിയും നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്നാണ് എസ്എഫ്ഐയുടെയും കെഎസ്‍യുവിന്റെയും മുന്നറിയിപ്പ്.  

വിഭജന ഭീതിദിനം ആചരിക്കണമെന്ന് ചാൻസലറും പാടില്ലെന്ന് പ്രോ ചാൻസ്ലറും നിലപാടെടുത്തു. സർവ്വകലാശാലകളിലും കോളേജുകളിലും ആകെ ആശയക്കുഴപ്പമാണ്. സംഘപരിവാർ അജണ്ടക്കുള്ള നീക്കമെന്ന നിലയിൽ വ്യപകമായ പ്രതിഷേധം ഉയരുമ്പോഴും ദിനാചരണത്തിൽ രാജ്ഭവന് വിട്ടുവീഴ്ചയില്ല. പരിപാടികൾ സംഘടിപ്പിക്കണണെന്ന മുൻ നിർദ്ദേശം ഓർമ്മിപ്പിച്ചുള്ള പുതിയ കത്തിൽ ആക്ഷൻ ടേക്കൺ റിപ്പോർട്ട് കൂടി വിസിമാരോട് ആവശ്യപ്പെടുന്നു ഗവർണർ. രാജ്ഭവൻ നിർദ്ദേശം പാലിക്കരുതെന്നാണ് സർക്കാർ നിലപാട്.

ഗവർണറുമായി അടുപ്പമുള്ള കെടിയു, കേരള, കണ്ണൂർ, വിസിമാർ നിർദ്ദേശം താഴെത്തട്ടിലേക്ക് കൈമാറിയിട്ടുണ്ട്. കെടിയുവിൽ നാടകം, സെമിനാറുകൾ അടക്കം സംഘടിപ്പിക്കണമെന്നാണ് പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടത്. കേരളയിൽ എസ്എഫ്ഐ ഗവർണറുടെയും വിസിയുടെയും കോലം കത്തിച്ചു. കണ്ണൂരിൽ വിസി പങ്കെടുത്ത ചടങ്ങിലേക്ക് ഭരണഘടനയുടെ പകർപ്പുമായി എസ്എഫ്ഐ പ്രതിഷേധിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി ഇന്ന് വിഭജന ഭീതി ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ ആഹ്വാനം നൽകിയിരിക്കുകയാണ്. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ജീവൻ നഷ്ടമായവരെയും സ്വന്തം രാജ്യത്തുനിന്ന് പിഴുതെറിയപ്പെട്ടവരെയും അനുസ്മരിക്കുന്നതിനായാണ് 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭജന ഭീതി ദിനം പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാന സർക്കാരുകൾ എതിർപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും ദിനാചരണവുമായി മുന്നോട്ട് പോവുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്. ദില്ലിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർധിപ്പിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം