വർക്കല എസ്ആർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ മറ്റ് സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാൻ അനുമതി

By Web TeamFirst Published Dec 28, 2019, 4:53 PM IST
Highlights
  • കോളേജില്‍ അധ്യാപകരോ, ആവശ്യത്തിന് സൗകര്യങ്ങളോ ഇല്ലെന്ന വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു
  • ആരോഗ്യ സർവ്വകലാശാല പ്രൊ വൈസ് ചാൻസിലറിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു

തിരുവനന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ മറ്റ് സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാൻ തീരുമാനം. മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങളില്ലെന്ന് ആരോഗ്യസർവ്വകലാശാലയുടെ പരിശോധനയിൽ തെളിഞ്ഞ സാഹചര്യത്തിലാണിത്. കുട്ടികൾക്ക് മറ്റ് സ്വാശ്രയ കോളേജുകളിൽ പ്രവേശനത്തിന് അനുമതി നൽകി. ഇതിനുള്ള പ്ലാൻ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

ആരോഗ്യ സർവ്വകലാശാല പ്രൊ വൈസ് ചാൻസിലറിന്‍റെ നേതൃത്വത്തിലാണ് വർക്കല എസ്ആർ മെഡിക്കൽ കോളേജില്‍ പരിശോധന നടത്തിയത്. കോളേജില്‍ അധ്യാപകരോ, ആവശ്യത്തിന് സൗകര്യങ്ങളോ ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യസർവ്വകലാശാല പ്രോ വിസി തന്നെ നേരിട്ടെത്തി പരിശോധിച്ചത്.  പരിശോധനാസംഘത്തിന്‍റെ കണ്ണിൽ പൊടിയിടാൻ, പണം നൽകി പുറത്ത് നിന്ന് ജീവനക്കാരെയും രോഗികളെയും എത്തിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരുന്നു.

എംസിഐ പരിശോധനയ്ക്ക് മുമ്പും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി ആരോപണമുയർന്നിരുന്നു. 2016ൽ പ്രവേശനം ലഭിച്ച എംബിബിഎസ് വിദ്യാർത്ഥികളാണ് കോളേജ് മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ട് പരാതിയും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ സർവകലാശാല സംഘം പരിശോധന നടത്തിയത്. 

click me!