
തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് ക്രമം പാലിച്ച് ഗവർണറുടെ അടുത്തെത്തുമെന്ന് പി രാജീവ്. ഓർഡിനൻസ് വരുന്നതിനു മുൻപ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ പറയുമെന്ന് കരുതുന്നില്ല. മുൻവിധിയോടെ കാണേണ്ട കാര്യമില്ലെന്നും മന്ത്രി കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിൽ രാഷ്ട്രപതിയുടെ പരിഗണയിൽ ആണെങ്കിൽ ഓർഡിനൻസ് ഇറക്കാൻ ആവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്ത് ചെയ്യുമെന്ന് തനിക്ക് പറയാനാവില്ല. ഗവർണർ ആവശ്യമുള്ള നിലപാട് സ്വീകരിക്കും. നിയമസഭാ സമ്മേളനം തുടങ്ങിയിട്ടില്ല. എല്ലാത്തിനും രാജ്യത്ത് ചട്ടങ്ങൾ നിലവിലുണ്ട്. അതനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾ ഓർഡിനൻസ് വരുന്നതിന് മുൻപ് അത് രാഷ്ട്രപതിക്ക് അയക്കുമെന്ന് പറയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഭരണഘടനാ സ്ഥാനത്തിരിക്കുമ്പോൾ മുൻവിധിയോടെ ഒന്നിനെയും സമീപിക്കാനാവില്ല. ഓർഡിനൻസ് കാണുന്നതിന് മുൻപ് ഇങ്ങനെ പ്രതികരിച്ചെങ്കിൽ മുൻവിധിയുണ്ട് എന്നാണർത്ഥം. അങ്ങിനെ അദ്ദേഹം പറയുമെന്ന് താൻ കരുതുന്നില്ല.
ബില്ല് രാഷ്ട്രപതിയുടെ പരിഗണനയിൽ ഇരിക്കുകയാണെങ്കിൽ അക്കാര്യത്തിൽ ഓർഡിനൻസ് ഇറക്കാൻ പറ്റില്ലെന്നതാണ് ചട്ടം. അല്ലാതെ തിരിച്ചല്ല.ഒരു ഓർഡിനൻസ് നിയമസഭ തിരിച്ചുവിളിച്ചാൽ എവിടെയിരുന്നാലും അത് ഓർഡിനൻസ് അല്ലാതായി. എവിടിരുന്നാലും അത് ഓർഡിനൻസല്ലാതാവും. നിയമസഭ പാസാക്കിയ ബില്ല് എവിടെയെങ്കിലും പരിഗണനയിലാണെങ്കിൽ അക്കാര്യത്തിൽ ഓർഡിനൻസ് ഇറക്കാൻ എക്സിക്യൂട്ടീവിന് പറ്റില്ലെന്നും മന്ത്രി പറഞ്ഞു. ഓർഡിനൻസിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. സഭ സമ്മേളനത്തിന് തീരുമാനമായിട്ടില്ല.
ഭരണഘടനയാണ് പരമമായത്. അതിന് മുകളിൽ ജനങ്ങൾ മാത്രമേയുള്ളൂ. ഭരണഘടനയ്ക്ക് വിധേയമായാണ് അധികാരസ്ഥാനങ്ങളിലുള്ളവർ പ്രവർത്തിക്കേണ്ടത്. എല്ലാവരും ഭരണഘടനയ്ക്ക് കീഴ്‌പ്പെട്ടാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.