
ദില്ലി: എസ്ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ സുപ്രീംകോടതിയിൽ. കേരളത്തിലെ എസ്ഐആർ നടപടികള്‍ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മൻ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരാൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി.
എസ്ഐആറിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് എന്യൂമേറഷൻ ഫോം സ്വീകരിക്കൽ പൂര്‍ത്തിയാക്കണമെന്ന തിടുക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കി, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പൂര്‍ത്തിയാക്കണമെന്ന നിര്‍ബന്ധമില്ലെന്നും രത്തൽ കേൽക്കര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം എന്യൂമേറഷൻ ഫോം ഉടനടി ഡിജിറ്റൈസ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎൽഒമാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന പരാതി കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഷെഡ്യൂള്‍ അനുസരിച്ച് എന്യൂമറേഷൻ ഫോം സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്യാൻ ഡിസംബര്‍ നാല് വരെ സമയമുണ്ട്. എന്നാൽ ചില ജില്ലകളിൽ രണ്ട് ദിവസത്തികം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തിൽ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചു. ബുധനാഴ്ച സുപ്രീംകോടതി ഹര്‍ജി പരിഗണിക്കും മുമ്പ് ജോലി പൂര്‍ത്തിയാക്കാൻ കമ്മീഷന് തിടുക്കമെന്ന് ആക്ഷേപമാണ് ഉയര്‍ന്നത്. എന്നാൽ ഇത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇത് നിഷേധിച്ചു.