
കോട്ടയം : സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്നമെന്നും അതിന്റെ പേരിൽ എന്നെ ട്രോളിയാലും മോശക്കാരനായി ചിത്രീകരിച്ചാലും സാരമില്ലെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വോട്ട് ചെയ്യാൻ അവസരം ലഭിക്കാതെ വോട്ടർമാർ തിരികെ പോകുന്ന സ്ഥിതി പുതുപ്പളളിയിലുണ്ടായി. പോളിംഗ് ശതമാനം കുറഞ്ഞതിന് കാരണം ഇലക്ഷൻ കമ്മീഷൻ പരിശോധിക്കണം. വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് ചിലരെ തടയാൻ സംഘടിത നീക്കം നടന്നോ എന്ന് സംശയിക്കുന്നു. അതുകൊണ്ടാണ് മറ്റു ബൂത്തുകളിലേക്ക് വോട്ടർമാരെ മാറ്റിക്കൂടെ എന്ന് ചോദിച്ചതെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു.
''സാങ്കേതികത്വം പറഞ്ഞിട്ട് കാര്യമില്ല. മനുഷ്യത്വം പരിഗണിക്കണം. എന്റെ പിതാവ് എനിക്ക് കാണിച്ച് തന്നത് അതാണ്. ടെക്നിക്കാലിറ്റിവെച്ച് ആളുകളെ ബുദ്ധിമുട്ടിക്കരുത്. ഞാനതേ ഉദ്ദേശിച്ചിട്ടുള്ളു. വേറെ അവസരം ഒരുക്കി നൽകാൻ കഴിയുമോ അതെല്ലാം ചെയ്യണം. ആളുകൾ മണിക്കൂറുകളോളം വോട്ട് ചെയ്യാനായി നിൽക്കുകയാണ്. അവരുടെ സമയത്തിന് വിലയില്ലേ.
എന്റെ ജനങ്ങളുടെ ബുദ്ധിമുട്ടാണ് പ്രശ്നം. ഇവിടുള്ള സാധാരണക്കാരന് വേണ്ടിയാണ് സംസാരിച്ചത്. നിയമമോ സാങ്കേതികത്വമോ അല്ല പ്രധാനം. ജനങ്ങളുടെ അവകാശമാണ്. അതിന്റെ പേരിൽ ട്രോളിയാലും സാരമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രചാരണത്തിനിടയിൽ ഉണ്ടായതിനേക്കാൾ വലിയ അപവാദങ്ങൾ കുടുംബം മുൻപ് നേരിട്ടിട്ടുണ്ടെന്നും ചാണ്ടി ചൂണ്ടിക്കാട്ടി. ഇത് സാമാന്യം ചെറിയ ആക്രമണം മാത്രമാണ്''. സോളാർ കേസിൽ പിതാവിനെയും കുടുംബത്തെയും ആക്ഷേപിച്ചതും ചാണ്ടി ചൂണ്ടിക്കാട്ടി.
പുതുപ്പളളി ഭൂരിപക്ഷത്തെച്ചൊല്ലിയുളള തർക്കം, കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു
പുതുപ്പളളി തെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തെച്ചൊല്ലിയുളള തർക്കത്തിൽ എറണാകുളം കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു. പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊതിയക്കര കവലയിൽ ഇന്നു രാവിലെയാണ് സംഭവം ഉണ്ടായത്. പുതുപ്പിളളി ഉപതെരഞ്ഞെടുപ്പിലെ വിജയിക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തെക്കുറിച്ച് ഇരുവരും തമ്മിൽ ഇന്നലെ വാക്കുതർക്കം നടന്നിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam